പഥികന്റെ കാൽപാട്



Sunday, July 17, 2011

ഡച്ച് ഗ്രാമങ്ങളിലൂടെ


സെപ്റ്റംബർ ലക്കം ബഫല്ലോ സോൾജ്യർ ഓണപ്പതിപ്പിലും മാതൃഭൂമി യാത്രാബ്ലോഗിലും വന്ന ലേഖനം
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

സ്റ്റുട്ഗാർട്ടിൽ നിന്നും കൊളോണിലേക്ക്‌.. കൊളോണിൽ നിന്നുള്ള കണക്ഷൻ ട്രെയിൻ ആംസ്റ്റർഡാമിലേക്ക്‌. ഇടയ്ക്കുള്ള 45 മിനിറ്റ്‌ ട്രാൻസിറ്റ്‌ റ്റൈമിൽ കൊളോൺ ഹോപ്റ്റ്ബാനോഫിന്‌ (മെയിൻ റെയിൽവേ സ്റ്റേഷൻ) “almost attached” ആയി കിടക്കുന്ന ചരിത്ര പ്രസിദ്ധമായ കൊളോൺ കത്തീഡ്രലിൽ ഒരു മിന്നൽ പര്യടനം. ചുരുങ്ങിയ സമയം കൊണ്ട്‌ ചുരുങ്ങിയ ചിലവിൽ മാക്സിമം കവറേജ്‌. അങ്ങനെ മാരകമായ പ്ളാനിങ്ങോടെയാണ്‌ സ്റ്റുട്ഗാർട്ടിൽ നിന്നും തിരിച്ചത്‌. പക്ഷെ കൃത്യനിഷ്ഠക്ക്‌ പേരുകേട്ട ഡോയിച്ചെ ബാനിന്റെ (Deutsche Bahn) ഇന്റെർ സിറ്റി എക്സ്പ്രസ്സ്‌ പതിവു തെറ്റിച്ചു മുക്കാൽ മണിക്കൂർ വൈകിയാണ്‌ കൊളോണിലെത്തിച്ചേർന്നത്‌. പിന്നെ കിട്ടിയ ഏതാനും സെക്കന്റുകൾ തൊട്ടടുത്ത പ്ളറ്റ്ഫോമിൽ ഞങ്ങളെക്കാത്ത്‌ അക്ഷമനായി കിടന്ന ആംസ്റ്റർഡാമിലോട്ടുള്ള ICE (ഇന്റെർ സിറ്റി എക്സ്പ്രസ്സ്‌) ഇൽ ചാടി കയറാൻ മാത്രമേ തികയുമായിരുന്നുള്ളൂ. 


നെതെർലാൻഡ്സിലേക്ക്

രാവിലെ എഴുന്നേറ്റ ക്ഷീണം മാറ്റാൻ ഒന്നു മയങ്ങാം എന്നു കരുതി ട്രെയിനിൽ കയറി ഇരുന്നപ്പോൾ അവിടെ ആകെ ബഹളമയം. ചൈനയിൽ നിന്നോ ജപ്പാനിൽ നിന്നോ മറ്റോ വന്ന ഒരു വൻ ബറ്റാലിയൻ ട്രെയിനിൽ സെറ്റിൽ ചെയ്യാൻ പാടു പെടുന്നു. കൂടാതെ വേറൊരു സംഘത്തിന്റെ ഡാൻസും പാട്ടും. ഉറക്കം വഴിമുട്ടിയതോടെ പുറത്തെ കാഴ്ചകൾ നോക്കിക്കൊണ്ടിരുന്നു. ജർമ്മനിയിലെങ്ങും കാണുന്ന പൊങ്ങിയും താണും കിടക്കുന്ന പുൽമേടുകൾ (Medows) കാഴ്ചയിൽ നിന്നും മറഞ്ഞിരിക്കുന്നു.പകരം നിരപ്പായ കൃഷിയിടങ്ങൾ എല്ലയിടത്തും.

രാവിലെ
ഏതാണ്ട്‌ 11 മണിയോടെ ട്രെയിൻ നെതർലാൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലെത്തി. യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്ത് നോർഡ്‌ സീയോടു ചേർന്നു കിടക്കുന്ന ഒരു കുഞ്ഞു രാജ്യമാണ്‌ നെതെർലാൻഡ്സ്‌. ഓറഞ്ച്‌ കുപ്പായമണിഞ്ഞ്‌ ഫുട്ബോൾ മൈതാനങ്ങളെ പുളകമണിയിച്ച റൂഡ്‌ ഗുള്ളിറ്റിന്റെയും മാർകൊ വാൻബാസ്റ്റ്യന്റെയും തിരുവിതാംകൂർ സൈന്യത്തെ ആധുനികവൽകരിച്ച വലിയ കപ്പിത്താൻ ഡിലനോയിയുടെയും മഹാചിത്രകാരൻ വിൻസന്റ്‌ വാൻഗൊഘിന്റെയുമൊക്കെ ജന്മഭൂമി . നെതർലാൻഡ്സ്‌ ഹോളണ്ട്‌ എന്ന പേരിൽ പരക്കെ അറിയപ്പെടാറുണ്ട്‌ . എന്നാൽ നെതെർലാൻഡിലെ 12 സ്റ്റേറ്റുകളിൽ രണ്ടെണ്ണം മാത്രമാണ്‌ നോർത്ത്‌ ഹോളണ്ടും സൗത്ത്‌ ഹൊളണ്ടും. “താഴ്ന്ന പ്രദേശങ്ങൾ” എന്നർത്ഥം വരുന്ന “Nederlands” ഇൽ നിന്നുമാണ്‌ രാജ്യത്തിനു ആ പേരു കിട്ടിയത്‌. നമ്മുടെ കുട്ടനാടു പോലെ സമുദ്ര നിരപ്പിനു താഴെയാണ്‌ ഇവിടത്തെ 25 ശതമാനം ഭൂപ്രദേശവും.
ബാക്കി പ്രദേശങ്ങൾക്കു സമുദ്രനിരപ്പിൽ നിന്നുള്ള പരമാവധി ഉയരം 1 m മാത്രവും.
 

നെതെർലാൻഡ്സിന്റെ പതാക
നഗരത്തിന്റെ മാപ്പ്

 ആംസ്റ്റർഡാം ഒരു വലിയ നഗരമായി മാറുന്നത് നെതെർലാൻഡ്സിന്റെ സുവർണ്ണകാലം എന്നറിയപ്പെടുന്ന 17 ആം നൂറ്റാണ്ടിലാണ്‌. 16 ആം നൂറ്റാണ്ടിന്റെ അവസാനത്തൊടെ അറ്റ്ലാന്റിക് സമുദ്രത്തിലെയും പസഫിക് സമുദ്രത്തിലെയും വ്യാപാരകുത്തക പോർച്ചുഗലിൽ നിന്നും ഡച്ചുകാർ പിടിച്ചെടുത്തു. ബ്രസീൽ മുതൽ ജപ്പാൻ വരെയുള്ള രാജ്യങ്ങളിൽ ഡച്ചു വ്യാപാരികൾക്കയിരുന്നു സമഗ്രാധിപത്യം. ഈ രാജ്യങ്ങളിൽ പലതും കാലക്രമേണ ഡച്ചു കോളനികളായി മാറുകയും ചെയ്തു. ന്യൂ യോർക് സിറ്റി വരെ 1614ഇൽ ഡച്ചു ഈസ്റ്റ് ഇൻഡ്യാ കമ്പ്പനി സ്ഥാപിച്ച് “ന്യൂ ആംസ്റ്റർഡാം” എന്നു നാമകരണം ചെയ്തതാണ്‌. പിന്നീട് ഇത് ഒരു കരാറിന്റെ ഭാഗമായി ഇംഗ്ലീഷുകാർക്കു കൈമാറുകയായിരുന്നു.ഏതായലും ഈ കാലയളവിൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ള കപ്പലുകൾ വ്യാപാരവശ്യങ്ങൾക്കായി ആംസ്റ്റർഡാമിലെത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന പദവി ആംസ്റ്റർഡാമിനു നഷ്ടപ്പെടുന്നത് ഡച്ചു കോളനികളുടെ ക്ഷയത്തോടെയാണ്‌. ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും പല ഡച്ചുകോളനികളും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും പിടിച്ചെടുത്തു. ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ ഡച്ച് അധിനിവേശം തിരുവിതാംകൂറുമായുള്ള കുളച്ചൽ യുദ്ധത്തോടെ അവസാനിച്ചു
‌. നെപ്പോളിയന്റെ കാലത്ത് നെതെർലാൻഡ്സിനെ ഫ്രഞ്ചുസാമ്രാജ്യവുമായി കൂട്ടിച്ചേർത്തതോടെ ഡച്ച്പതനം പൂർത്തിയായി.വ്യാവസായിക വിപ്ളവത്തിന്റെ കാലമായ 19ആം നൂറ്റാണ്ടാണ്‌ ആംസ്റ്റർഡാമിന്റെ രണ്ടാം സുവർണ്ണകാലം. പുതിയ റെയിൽവേ സ്റ്റേഷൻ, റൈൻ നദിയിലോട്ടുള്ള കനാൽ , മ്യൂസിയങ്ങൾ എന്നിവ നിർമ്മിച്ചത് ഈ കാലത്താണ്‌.

ആംസ്റ്റർ ഡാമിനു ആ പേരു വന്ന
ആംസ്റ്റ നദിയിലാണ്‌ ആംസ്റ്റർഡാം റെയിൽവേ സ്റ്റേഷൻ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്‌. നദിയിൽ കൃത്രിമമായി ഉണ്ടാക്കിയ 3 ദ്വീപുകളുടെ മുകളിലായാണ്‌ സ്റ്റേഷന്റെ നിർമാണം. അതുകൊണ്ട്‌ തന്നെ സ്റ്റേഷന്റെ പുറകിലെ പ്ളാറ്റ്ഫോമുകളിലേക്ക്‌ നേരിട്ട്‌ ബോട്ടിൽ വരാനുള്ള സൗകര്യമുണ്ട്‌. വിക്ടോറിയൻ രീതിയി പണികഴിപ്പിച്ചിട്ടുള്ള സ്റ്റേഷന്റെ മുൻഭാഗം ടുറിസ്റ്റുകളുടെ ഒരു പ്രധാന ആകർഷണമാണ്‌. സ്റ്റേഷനോട്‌ ചേർന്നു തന്നെ ഒരു ട്രാം സ്റ്റേഷൻ ഉണ്ട്‌.
  


ആംസ്റ്റർഡാം റെയിൽവേ സ്റ്റേഷൻ


ടുറിസ്റ്റ്‌ ഇൻഫൊർമേഷനിൽ നിന്നും ആംസ്റ്റർഡാം കാർഡ്‌ വാങ്ങിയാൽ ബസ്സിലും ട്രാമിലും യഥേഷ്ടം യാത്ര ചെയ്യാം. കൂടാതെ ചില മ്യൂസിയങ്ങളിൽ ഫ്രീ എന്റ് റി ഒരു കോംപ്ളിമെന്ററി ബോട്ട്‌ യാത്ര അങ്ങനെ വേറെയും ചില ആനുകൂല്യങ്ങളുണ്ട്‌. പക്ഷെ ലോങ്ങ്‌ വീക്കെന്റ്‌ ആയതു കൊണ്ടാവാം ടൂറിസ്റ്റ്‌ ഇൻഫൊർമേഷൻ സെന്ററിൽ ജനസമുദ്രം. അവിടെ മണിക്കൂറുകളോളം കാത്തുനില്ക്കാനുള്ള സമയം ഇല്ലാത്തതിനാൽ ആംസ്റ്റെർഡാമിലെ പ്രധാന വീഥിയായ ഡാംറാക്കിലോട്ട് നടന്നു.
 
ആംസ്റ്റർഡാം - കനാലുകളുടെയും സൈക്കിളുകളുടെയും നഗരം

 ഡാംറാക്കിലോട്ടുള്ള വഴി കണ്ടു പിടിക്കാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ബാഗും തൂക്കി സ്റ്റേഷനിൽ നിന്നിറങ്ങുന്ന ഏതൊരാൾക്കൂട്ടത്തെ പിന്തുടർന്നാലും ഡാംറാക്കിലെത്താം .പോകുന്ന വഴി മുഴുവൻ ചപ്പു ചവറുകൾ ചിതറി കിടക്കുന്നു. ട്രാഫിക്‌ സിഗ്നലുകളിലും ഡിസിപ്ളിൻ കുറവാണ്‌. ജർമ്മനിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷം.


ഡാംറാക്ക്

ആംസ്റ്റർഡാമിലെ വേറെ ഒരു പ്രത്യേകത സൈക്കിൾ സവാരിക്കാരാണ്‌. റോഡിൽ കാൽനടക്കാരെക്കാളും വാഹനങ്ങളെക്കാളും കൂടുതൽ കാണുന്നത്‌ സൈക്കിളുകളാണ്‌. കൂടാതെ ഓരോ ജംഗ്ഷനിലും സൈക്കിളുകൾ നിരത്തി പാർക്കുചെയ്തിരിക്കുന്നതു കാണാം. എന്തിന്‌ സൈക്കിളുകൾക്കയി ഒരു മൾടി ലെവെൽ പാർക്കിങ്ങും ഉണ്ട്‌ ആംസ്റ്റർഡാം സ്റ്റേഷനു മുന്നിലായി.
മൾട്ടിലെവൽ സൈക്കിൾ പാർക്ക്
ഡാംറാക്കിലെ ഒരു ട്രാവൽബ്യൂറോ യിൽ പോയി ഒരു സൈറ്റ്‌ സീയിങ്ങ്‌ ടൂർ ബുക്ക്‌ ചെയ്തു. ഹോളണ്ടിന്റെ ഗ്രാമപ്രദേശങ്ങളിലേക്കാണ്‌ ഈ ടൂർ. ഒരു വലിയ ഡബിൾ ഡെക്കറിലാണ്‌ യാത്ര. സീറ്റിനു മുന്നിലായി ഹെഡ്ഫോൺ കുത്താനുള്ള സ്ഥലം ഉണ്ട്‌. പോകുന്ന സ്ഥലങ്ങളൂടെ വിവരണം അതിലൂടെയാണ്‌ . മുകളിലത്തെ ഡെക്കിലെ ഫ്രണ്ട്‌ സീറ്റ്‌ പിടിച്ചതു കൊണ്ട്‌ കാഴ്ചകൾ എല്ലാം നന്നായി കാണാം.

ഡാംമാർക്കിൽ നിന്നും തിരിച്ച്‌ അല്പസമയത്തിനകം തിരക്കു പിടിച്ച നഗരത്തിന്റെ കാഴ്ചകൾ മറഞ്ഞു തുടങ്ങി.ഇരുവശത്തും വിശാലമായ കൃഷിയിടങ്ങൾ. കാർഷിക പുരോഗതിയിൽ വളരെ മുന്നിൽ നിൽക്കുന്ന രാജ്യമാണ്‌ നെതെർലാൻഡ്സ്‌. യൂറോപ്പിൽ ഫ്രാൻസ്‌ കഴിഞ്ഞാൽ ഏറ്റവുമധികം കാർഷികോല്പാദനം നെതെർലാൻഡ്സിലാണ്‌. ഏന്നാൽ വലിപ്പത്തിൽ ഫ്രാൻസിന്റെ നാലിലൊന്നു പോലും ഇല്ല നെതെർലാൻഡ്സ്‌. നല്ല വളക്കൂറുള്ള മണ്ണും ആധുനിക സാങ്കേതികവിദ്യകളുമാണ്‌ ഈ വളർച്ചക്കു പിന്നിൽ.



കൃഷിയിടങ്ങളുടെ ദൗർലഭ്യമാണ്‌ ജനസാന്ദ്രത കൂടിയ നെതെർലാൻഡ്സിനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം. ഇപ്പോൾ കാണുന്ന മിക്ക കൃഷിയിടങ്ങളും കായൽ നികത്തി ഉണ്ടാക്കിയവയാണ്‌. കായൽ നികത്തി കൃഷിയിടങ്ങളുണ്ടാക്കുക വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്‌ . ഇലക്ട്രിക്‌ മോട്ടോറുകളൊന്നും ഇല്ലാതിരുന്ന കാലത്ത്‌ കായലിൽ തടയണ കെട്ടി വിൻഡ്മില്ലുകൾ ഉപയോഗിച്ചാണ്‌ വെള്ളം പമ്പു ചെയ്തുകളഞ്ഞിരുന്നത്‌. ഈങ്ങനെ നികത്തിയെടുക്കുന്ന കായൽ പിന്നീടു വർഷങ്ങളോളം കന്നുകാലികളുടെ മേച്ചിൽപുറമായി ഉപയോഗിക്കും. അവയുടെ കാഷ്ഠവും മറ്റും വീണു വീണു വളക്കൂറു നിറഞ്ഞ മണ്ണിലാണ്‌ പിന്നീട്‌ കൃഷി ഇറക്കുക.

 


മെർകനിലെ വീടുകൾ
ബസ്സ്‌ നിർത്തിയത്‌ മാർകെൻ (Marken) എന്ന ഒരു ചെറിയ വില്ലേജിലാണ്‌.ഇവിടെ ഒരു മണിക്കൂറോളം സമയമുണ്ട്‌. മാർകെനിലെ വീടുകളെല്ലാം ഒരു പോലെ പച്ചയും കറുപ്പും നിറമുള്ളവയാണ്‌. കടലിന്റെ വളരെ അടുത്തു കിടക്കുന്നതിനാൽ ഈ വീടുകൾ വർഷത്തിൽ പലതവണ പെയിന്റ്‌ ചെയ്യേണ്ടി വരുമായിരുന്നത്രേ. മാർകെനിലെ സാധാരണക്കാരായ ജനങ്ങൾക്കു വിലകുറച്ചു കിട്ടിയിരുന്ന നിറങ്ങൾ ചെടികളിൽ ഉണ്ടാക്കിയെടുത്തിരുന്ന ഈ രണ്ടു നിറങ്ങളാണ്‌.എന്നാൽ ഇപ്പോൾ സാമ്പത്തില ലാഭത്തെക്കാൾ ഒരു സ്റ്റൈൽ ആയിട്ടാണ്‌ ഈ പെയിന്റുകൾ ഉപയോഗിച്ചിക്കുന്നതെന്നു് അവിടത്തെ ചില വലിയ വീടുകൾ കണ്ടപ്പോൾ തോന്നി. 
കനാൽകരയിലെ വീടുകൾ
   മാർകെനിലെ ഇടുങ്ങിയ തെരുവുകളിലൂടെ നടന്ന്‌ ഒരു ഷൂ ഫാക്ടറിക്കുമുന്നിലെത്തി. ഹോളണ്ടിന്റെ ഒരു ട്രേഡ്‌ മാർക്ക്‌ തന്നെയാണ്‌ തടികൊണ്ടുണ്ടാക്കിയ ക്ളോഗുകൾ (Clog) എന്നറിയപ്പെടൂന്ന ചെരിപ്പുകൾ. ചെളിയും ചതുപ്പും നിറഞ്ഞ കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവർക്ക്‌ കാലുകൾ ഈർപ്പം തട്ടാതെ സുക്ഷിക്കാനായിട്ടാണ്‌ പണ്ടു കാലങ്ങളിൽ ക്ളോഗ്‌ ഉപയോഗിച്ചിരുന്നത്‌.എന്നാൽ പുതിയ ക്ളോഗുകളിൽ പലതരം ഡിസൈനുകൾ കാണാം. ഹോളണ്ടിലെത്തുന്നവർ സുവനീർ ആയി വാങ്ങിക്കൊണ്ടു പോകുന്ന ഒരു പ്രധാന സാധനമാണ്‌ ക്ളോഗ്‌.

എന്നാൽ കാലിനു ഒട്ടും സുഖകരമല്ല ഈ തടിച്ചെരുപ്പുകൾ. കട്ടിയുള്ള സോക്സ്‌ ഇട്ടു മാത്രമേ ഇതുപയോഗിക്കാനാകൂ.

മെർകനിലെ ഷൂ ഫാക്റ്ററി

മർകെനിലെ ഷൂ ഫാക്ടറി പൂർണ്ണമായും യന്ത്രവൽക്കരിച്ച ഒരു ചെറിയ കുടിൽ വ്യവസായമാണ്‌. തടി മുറിക്കുന്നതും അകത്തു ദ്വാരം ഉണ്ടക്കുന്നതും പുറം പോളീഷ്‌ ചെയ്യുന്നതുമെല്ലാം മെഷീൻ കൊണ്ടു തന്നെ. ടൂറിസ്റ്റുകൾക്കയ്ഇ ഒരു ചെറിയ ഡെമോ ഒരുക്കിയിട്ടുണ്ട്‌. ഡച്ചു ഭാഷയിലാണ്‌ വിവരണം. വാക്കുകളിലും എഴുതുന്ന രീതിയിലും ജർമ്മനുമായി നല്ല സാമ്യമുണ്ടെങ്കിലും ഉച്ഛാരണത്തിൽ ഇംഗ്ളീഷിനോടാണ്‌ ഡച്ചു ഭാഷക്കു കൂടുതൽ അടുപ്പം.ഇംഗ്ളണ്ടിന്റെയും ജർമ്മനിയുടെയും ഇടക്കു കിടക്കുന്നതു കൊണ്ട്‌ ഇരുഭാഷകളുടെയും ശക്തമായ സ്വാധീനം ഉണ്ടാകാം ഡച്ചിന്‌.
ഫാക്ടറിയോട്‌ ചേർന്ന്‌ ഒരു സുവനീർ ഷോപ്പുണ്ട്‌. പല തരത്തിലുള്ള ക്ളോഗുകൾ തന്നെയാണ്‌ മുഖ്യം.
തടിയിൽ നിന്നും ഷൂവിലേക്ക്
കുറച്ചു നേരം അവിടെ ചുറ്റിത്തിരിഞ്ഞു നടന്നപ്പോൾ ടൂറിസ്റ്റ്‌ ഗൈഡ്‌ വന്ന്‌ പോകാനുള്ള സമയം ആയി എന്നറിയിച്ചു. നല്ല പൊക്കവും വലിപ്പവുമുള്ള നന്നായി ഇംഗ്ളീഷ്‌ സംസാരിക്കുന്ന ഒരു ഡച്ച്‌ മദ്ധ്യവയസ്ക ആണ്‌ ടുറിസ്റ്റ്‌ ഗൈഡ്‌.അവരുടെ കൂടെ നടന്ന്‌ ഒരു ബോട്ട്‌ ജട്ടിയിലെത്തി.


ഇനി പോകുന്നത്‌ ഒരു ഫിഷിങ്ങ്‌ വില്ലേജ്‌ ആയ ഫോളെൺ ഡാമിലോട്ടാണ്‌ (Vollendam - ഇതു വോളെൺഡാമാണോ ഫോളെൺ ഡാമാണോ എന്നെനിക്കു ഉറപ്പില്ല. ജർമ്മനിൽ V യുടെ ഉച്ചാരണം ഫ എന്നാണ്‌). നോർഡ്‌ സീയുടെ ഭാഗമായ മെർകെർ സീയിലൂടെ അരമണിക്കൂർ ബോട്ടിൽ സഞ്ചരിച്ചാൽ ഫോളെൺ ഡാമിലെത്താം. നോർഡ്‌ സീയിലൂടെയുള്ള ബോട്ട്‌ യാത്ര ആവേശകരമായി തോന്നി. ഒരു വകയിൽ നോർഡ്സീയും അറ്റ്ലാന്റികിന്റെ ഭാഗമാണല്ലോ. ഓടിച്ചെന്ന്‌ ബോട്ടിന്റെ മുകളിലത്തെ ഡെക്കിൽ സീറ്റ്‌ പിടിച്ചു.


നോർഡ് സീയിലൂടെ 


മുകളിലിരുന്നത്‌ അബദ്ധമായി എന്നു തീരം വിട്ടപ്പോൾ മനസ്സിലായി. ശക്തമായ തണുത്ത കാറ്റ്‌. കാറ്റ്‌ കൊള്ളുന്നിടമെല്ലാം മരച്ചു പോകുന്നു. ജാക്കറ്റിന്റെ ഹുഡും കുടുക്കയുമെല്ലാം വലിച്ചു കേറ്റി കൈകൾ പോക്കറ്റിൽ തിരുകി അവിടെ ഇരുന്നു. കാഴ്ചകൾ കാണാതെ താഴേത്തെ ഗ്ളാസ്സ്‌ ചേംബറിൽ പോയിരിക്കാൻ ഒട്ടും മനസ്സു വന്നില്ല. അടുത്തുകൂടെ പോകുന്ന ബോട്ടുകളുടെ ചുറ്റും ചില കടൽപക്ഷികൾ -ഒരു പക്ഷെ ആൽബട്രോസ്‌ ആയിരിക്കും - പറക്കുന്നതു കാണാം.
കടൽക്കാഴ്ചകൾ
 ബോട്ട്‌ കരക്കടുത്തു.കരയിൽ നിറയെ മൽസ്യബന്ധന ബോട്ടുകൾ നിരന്നു കിടക്കുന്നു. എന്നാലും നമ്മുടെ നാട്ടിലെ നീണ്ടകരയിലൊക്കെ ചെല്ലുമ്പോളുള്ള മീൻമണം ഒരിടത്തുമില്ല. ഉച്ചഭക്ഷണം ഇവിടെ നിന്നാണ്‌.വായിൽ വെള്ളം നിറഞ്ഞു. ജർമ്മനിയിൽ വന്ന ശേഷം സ്വാദുള്ള മീൻ കഴിച്ചിട്ടില്ല.

അടുത്തുള്ള ഫുഡ്സ്റ്റാളിൽ നിന്നും ഓർഡർ ചെയ്തു. കീബ്ളിങ്ങും (Kiebling) കൊഞ്ചും. മുള്ളുമാറ്റിയ മീൻ ഒരുതരം മാവിൽ മുക്കി പൊരിക്കുന്നതാണ്‌ കീബ്ളിങ്ങ്‌.കീബ്ലിങ്ങും നെതെർലാൻഡ്സിന്റെ സ്വന്തം ബിയറായ ഹൈനെക്കനും(Heineken) നല്ല കോംബിനേഷൻ ആണ്‌.എന്നാൽ എരിവും ഉപ്പും തീരെയില്ലാത്ത പ്രോൺസ് ഫ്രൈക്ക് അല്പം പോലും സ്വാദ് തോന്നിയില്ല. നമ്മുടെ നാടൻ കൊഞ്ചു വറുത്തതു തന്നെ മെച്ചം.

 

കീബ്ലിങ്ങും കൊഞ്ചും
ഫോളെൺ ഡാമിലെ ബോട്ടുകളിൽ ചാടിക്കയറി ഫോട്ടോ എടുത്തും ചില ഛോട്ടാ മോട്ടാ സുവനീറുകൾ വാങ്ങിയുമൊക്കെ കുറച്ചു നേരം അവിടെ ചിലവഴിച്ചു. അടുത്ത യാത്ര സാൻസെ ഷാൻസ് (Zaanse Schans) എന്ന സ്ഥലത്തോട്ടാണ്‌. ഫോളെൺ ഡാമിൽ നിന്നും 22 km അകലെ ആണ്‌ സാൻസെ ഷാൻസ്. ഡച്ചു ഗ്രാമങ്ങളിലൂടെ വീണ്ടും രസകരമായ ഒരു യാത്ര.കനാലുകളും പാടങ്ങളും സമതലങ്ങളും നിറഞ്ഞ ഭൂപ്രകൃതി മദ്ധ്യയൂറോപ്പിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്‌. ഒരു പക്ഷെ കേരളത്തിന്റെ തീരദേശത്തോടായിരിക്കും ഇതിനു കൂടുതൽ സാമ്യം. കേരളത്തിന്റെ തീരങ്ങൾക്കു മാറ്റു കൂട്ടുന്ന നിരനിരയായി നില്ക്കുന്ന തെങ്ങുകൾ ഇല്ലെന്നൊരു വ്യത്യാസം മാത്രം.


കാതറീന ഹോവ്
സാൻസെ ഷാൻസിൽ എത്തിയാൽ ആദ്യം കാണുക ഒരു ചീസ് ഫാക്ടറി ആണ്‌. കാതറീന ഹോവ് എന്നാണതിന്റെ പേര്‌. നെതെർലാൻഡ്സിന്റെ ഏറ്റവും പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ്‌ ചീസ് നിർമ്മാണം. ജർമ്മനിയും ഫ്രാൻസും കഴിഞ്ഞാൽ എറ്റവുമധികം ചീസ് കയറ്റുമതി ചെയ്യുന്നത് കുഞ്ഞു രാജ്യമായ നെതെർലാൻഡാണ്‌.

പരമ്പരാഗത ഡച്ചു വേഷം ധരിച്ച ഒരു സ്ത്രീയാണ്‌ അവിടെ ടൂറിസ്റ്റുകൾക്കായുള്ള പ്രദർശനം നടത്തുന്നത്. റെന്നെറ്റ് (Rennet) എന്നു പേരുള്ള ഒരു എൻസൈം ഉപയോഗിച്ചു പാല്‌ പിരിക്കുന്നതാണ്‌ ചീസ് നിർമ്മാണത്തിലെ ആദ്യത്തെ ഘട്ടം. എല്ലാ സസ്തനികളുടെയും ആമാശയത്തിലുള്ള എൻസൈം ആണ്‌ റെന്നെറ്റ്. മുലപ്പാൽ ദഹിപ്പികുകയാണ്‌ ഇതിന്റെ പ്രധാനധർമ്മം. ഇങ്ങനെ പിരിക്കുന്ന പാലിലെ കട്ടിയുള്ള ഭാഗം മാത്രമാണ്‌ ചീസ് നിർമ്മാണത്തിനു ഉപയോഗിക്കുക.1 കിലോ പാലിൽ നിന്നും കഷ്ടിച്ചു 100 ഗ്രാം മാത്രമെ കട്ടിയുള്ള ഭാഗം കിട്ടുകയുള്ളൂ.ബാക്കി 90%ഉം വെള്ളമായിരിക്കും.


ചീസ് നിർമ്മാണം
ഈ പാൽക്കട്ടി ഈർപ്പമുള്ള ജെല്ലിന്റെ രൂപത്തിലായിരിക്കും.ആവശ്യത്തിനു ഉപ്പും മറ്റും ചേർത്ത് ഉണക്കിയെടുത്താൽ സോഫ്റ്റ് ചീസ് റെഡി.ഹാർഡ് ചീസ് ഉണ്ടാക്കണമെങ്കിൽ ഇതിനെ ഒരു പ്രത്യേക താപനിലയിൽ കുറച്ചു കാലം സൂക്ഷിക്കണം. ചിലതരം ചീസുകൾ ഒരു വർഷത്തോളം സൂക്ഷിക്കേണ്ടി വരും.
 


പലതരം ചീസുകൾ
ഫാക്ടറിയോടു ചേർന്ന് ഒരു ചീസ് ഷോപുണ്ട്. അവിടെ വിവിധ രൂപത്തിലും നിറത്തിലുമുള്ള ചീസുകൾ നിരത്തി വച്ചിരിക്കുന്നു.

ഫാക്ടറിയിൽ നിന്നും വെളിയിൽ വന്ന് അൽപം നടന്നാൽ ഒരു ജലായശത്തിനു മുന്നിലെത്തും. അവിടെ 8 വലിയ വിൻഡ്മില്ലുകളുണ്ട്. സാൻസെ ഷാൻസ് (Zaanse Schans) ഇലെ ഈ വിൻഡ്മില്ലുകൾ World Heritage Site ആയി സംരക്ഷിച്ചു പോരുകയാണ്‌.ഡച്ചു പ്രതാപകാലമായ 17 ആം നൂറ്റാണ്ടിലാണ്‌ മിക്കാവാറും വിൻഡ്മില്ലുകൾ നിർമ്മിച്ചിട്ടുള്ളത്. കായൽ നിരത്താനും കോഫീ, കൊക്കോ , ധാന്യങ്ങൾ എന്നിവ പൊടിക്കാനും മറ്റ് ഡ്രൈനേജ് ആവശ്യങ്ങൾക്കുമാണ്‌ അക്കാലത്ത് ഇവ ഉപയോഗിച്ചിരുന്നത്.കാലക്രമേണ വിൻഡ്മില്ലുകൾ ആവിയന്ത്രങ്ങൾക്കും ഇലെക്ട്രിക് മോട്ടോറുകൾക്കും വഴിമാറി.19ആം നൂറ്റാണ്ടിൽ 36000 വിൻഡ്മില്ലുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഉള്ളത് ഏതാണ്ട് 1500 എണ്ണം മാത്രം. അവശേഷിക്കുന്ന ഈ വിൻഡ്മില്ലുകൾ ഹോളണ്ടിന്റെ തനതായ മുഖമുദ്രയായി ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

 


കാറ്റു വീശുന്നതും കാത്ത്
വിൻഡ്മില്ലുകളും തെളിഞ്ഞ ആകാശവും കായല്പ്പരപ്പുമെല്ലാം കണ്ണുകൾക്ക് നല്ല ഒരു വിരുന്നാണ്‌.ഓരോ വിൻഡ്മില്ലും കാറ്റിന്റെ ദിശ അനുസരിച്ചു തിരിച്ചു വയ്ക്കണം. ഇതിനായി ചെറിയൊരു യന്ത്ര സംവിധാനം ഒരോ വിൻഡ്മില്ലിന്റെ മുകളിലായും കാണാം.
 

വിൻഡ്മില്ലുകൾ - ഹോളണ്ടിന്റെ മുഖമുദ്ര
വിൻഡ്മില്ലുകൾക്കു ചുറ്റും നടന്നു ചിത്രങ്ങൾ എടുത്തു. തൊട്ടടുത്തായി ഒരു ഫാമുണ്ട്.അവിടെ വെള്ളം കുടിക്കുന്ന ഒരു മുട്ടനാടിനെ ഫോട്ടോക്കു പോസ് ചെയ്യാൻ ക്ഷണിച്ചു.

വെള്ളത്തിൽ മറ്റൊരാട്
ആംസ്റ്റർഡാം സ്റ്റേഷനി‌ ബസ് തിരിച്ച് കൊണ്ട് നിർത്തിയപ്പോൾ സമയം ആറര കഴിഞ്ഞു.ഉത്തരധ്രുവത്തോട് കൂടുതൽ അടുത്തുകിടക്കുന്ന പ്രദേശമായതിനാൽ ജർമ്മനിയെക്കാൾ വൈകിയാണ്‌ ഇവിടെ സൂര്യാസ്തമയം.ടുറിസ്റ്റ് ഇൻഫൊർമേഷനിൽ പോയി ആംസ്റ്റർഡാമിന്റെ മാപ്പും ക്യുക്കെൻഹോഫ് എന്ന തുലിപ് ഗാർഡനിലിലേക്കുള്ള ടിക്കറ്റും വാങ്ങി ഹോട്ടലിലോട്ടു തിരിച്ചു.

10 comments:

  1. കൊള്ളാം പഥികൻ...വിവരണം നന്നായിരിക്കുന്നു...പോയിക്കാണാനോ യോഗമില്ല...അതുകൊണ്ട് വായിച്ച് രസിക്കാം..ബാക്കി കൂടി പോരട്ടെ...വേഡ് വേരിഫിക്കേഷൻ ഒഴിവാക്കുകയാണെങ്കിൽ നന്നായിരുന്നു.

    ReplyDelete
  2. നന്നായി പഥിക.നല്ല ചിത്രങ്ങള്‍.എന്റെ മനസ്സിലും പച്ചപിടിച്ചു നില്കുന്നുണ്ട് ആംസ്റ്റര്‍ഡാം റോട്ടര്‍ ഡാം ഓര്‍മ്മകള്‍ .........സസ്നേഹം

    ReplyDelete
  3. നല്ല വിവരണം. ഫോട്ടോകളും നന്നായിട്ടുണ്ട്. ആശംസകള്‍ !

    ReplyDelete
  4. ഷിബൂ..യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ടെങ്കിൽ അതിനുള്ള വഴി ദൈവം കാണിച്ചു തരം എന്നാണ്‌ എന്റെ അനുഭവം. വേഡ് വെരിഫികേഷൻ മാറ്റിയിട്ടുണ്ട്.അഭിപ്രായത്തിന്‌ ഏറെ നന്ദി

    യാത്രികാ..വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി

    ദിവാകരേട്ടാ....വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി

    ReplyDelete
  5. ഒരിക്കൽ ആം‌സ്റ്റർഡാമിൽ പോയെങ്കിലും ഡച്ച് ഗ്രാമങ്ങളിലേക്ക് പോകാൻ എനിക്കായില്ല. ഇപ്പോ ദാ ഈ പോസ്റ്റിലൂടെ പോയി വന്നു. മനോഹരമായി എഴുതിയിരിക്കുന്നു. നന്ദി പഥികൻ.

    ReplyDelete
  6. നിരക്ഷരാ..വരവിനും വായനക്കും അഭിപ്രായത്തിനും ഏറെ നന്ദി...

    ReplyDelete
  7. നല്ല വിവരണവും ചിത്രങ്ങളും...

    ReplyDelete
  8. മനോഹരമായിരിക്കുന്നു.

    ReplyDelete
  9. മാപ് നോക്കിയും യാത്രാ വിവരണങ്ങൾ വയറു നിറയെ വായിച്ചും ധാരാളം യാത്ര ചെയ്യുന്ന എനിയ്ക്ക് ഈ വിവരണവും ഫോട്ടൊകളും ഒത്തിരി ഇഷ്ടമായി. ഈ ചീസ് ഫാക്ടറികളെപ്പറ്റി ഡിസ്കവറി ചാനലിൽ പരിപാടിയുണ്ടായിരുന്നു.
    ബാക്കി കൂടി വായിയ്ക്കട്ടെ.

    ReplyDelete
  10. ഡച്ച് ഗ്രാമങ്ങള്‍ എന്ത് സുന്ദരം ആണ്....ഇവിടുത്തെ ജപ്പാനീസ് ഗ്രാമങ്ങള്‍ പോലെ.....

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...