പഥികന്റെ കാൽപാട്



Saturday, October 15, 2011

ഡാന്യൂബിന്റെ തീരങ്ങളിലൂടെ ... (ഹംഗറി - രണ്ടാം ഭാഗം)

 ഡാന്യൂബിന്റെ തീരങ്ങളിലൂടെ ... (ഹംഗറി - ഒന്നാം  ഭാഗം) ഇവിടെ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അധികം താമസിയാതെ ബോട്ട് വന്നു.മുകളിലെ ഡെക്കിൽ സ്ഥലം പിടിച്ചെങ്കിലും കിട്ടിയ സീറ്റിനു സൈഡിലായി തുറക്കാൻ വയ്യാത്ത ഒരു ഗ്ലാസ്സ് ജനാല ഉണ്ടായിരുന്നത് അലോസരമുണ്ടാക്കി.എതാണ്ട് അമ്പതോളം യാത്രക്കാരുണ്ട് ബോട്ടിൽ.പശ്ചിമയൂറോപ്പിൽ നിന്നുള്ളവരാണ്‌ മിക്കവാറും യാത്രക്കാർ . യൂറോപ്യന്മാരല്ലാതെയുള്ളത്  ഞങ്ങളും ഒരു കരീബിയൻ കുടുംബവും മാത്രം. 
ബോട്ട് യാത്രയുടെ തുടക്കം

ഇനി അല്പം ചരിത്രം പറഞ്ഞിട്ട് ബോട്ട് യാത്ര തുടരാം.ഇന്ത്യയെപ്പോലെ അധിനിവേശത്തിന്റെ കീഴിൽ നൂറ്റാണ്ടുകൾ കഴിയേണ്ടി വന്ന ഒരു രാജ്യമാണ്‌ ഹംഗറി. എ.ഡി 895ഇൽ മാഗ്യാറുകൾ കെട്ടിപ്പെടുത്ത ഹംഗേറിയൻ സാമ്രാജ്യം നേരിട്ട ആദ്യ ആഘാതം 13 ആം നൂറ്റാണ്ടിൽ ചെങ്കിസ് ഖാന്റെ നേതൃത്വത്തിലുള്ള മംഗോൾ ആക്രമണമായിരുന്നു.മംഗോൾ ആധിപത്യത്തിൽ നിന്ന് കരകയറിയ ഹംഗറി പതിനാറാം നൂറ്റാണ്ടിൽ തുർക്കികളുടെ കീഴിലായി . മതപരമായും സാംസ്കാരികമായും ഏറെ വിഭിന്നരായിരുന്ന തുർക്കികളുടെ കീഴിൽ ഹംഗറി ശ്വാസം മുട്ടി.തുർക്കികൾ തദ്ദേശവാസികളെ ബുഡാപെസ്റ്റ് നഗരത്തിൽ നിന്ന് തുരത്തി. പല ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളും മാഗ്യാറുകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 150 വർഷത്തെ അധിനിവേശത്തിനു ശേഷം ആസ്ട്രിയൻ ചക്രവർത്തിമാരായ ഹാബ്സ്ബുർഗ് രാജാക്കന്മാരുടെ നേതൃത്വത്തിലുള്ള വിശുദ്ധസൈന്യമാണ്‌ ഹംഗറിയെ തുർക്കികളിൽ നിന്ന് മോചിപ്പിച്ചത്.

ഓട്ടോമാൻ സാമ്രാജ്യം..16 ആം നൂറ്റാണ്ടിൽ

എന്നാൽ സംരക്ഷകർ അധികാരികളാകുന്ന കാഴ്ചയാണ്‌ ഹംഗറി പിന്നീട് കണ്ടത്. ഹാബ്സ്ബുർഗ് രാജാക്കന്മാർ ഹംഗറിയെ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർത്ത് ആസ്ട്രിയ-ഹംഗറി എന്ന പേരിൽ സാമ്രാജ്യം വ്യാപിപ്പിച്ചു. ഹംഗറിക്ക് സ്വന്തമായ അസ്ഥിത്വം ഉണ്ടാകുന്നത് ഒന്നാം ലോകമഹായുദ്ധാനന്തരം ആസ്ട്രിയ ഛന്നഭിന്നമായതോടെയാണ്‌.

പതാക - ആസ്ട്രിയ ഹംഗറി
പതാക - കമ്മ്യൂണിസ്റ്റ് ഹംഗറി



രണ്ടാംലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ ഹംഗറിയെ നാസിജർമ്മനിയോട് കൂട്ടിച്ചേർത്തു. യുദ്ധാവസാനം സോവിയറ്റ് സൈന്യം ഹംഗറി മോചിപ്പിച്ചെങ്കിലും സോവിയറ്റ് സ്വാധീനമുള്ള കമ്മ്യൂണിസ്റ്റ് ഭരണമാണ്‌ പിന്നീട് വന്നത്. 1990ഇൽ സോവിയറ്റ് ഇരുമ്പുമറ വീണതിനു ശേഷമാണ്‌ ഇന്നുകാണുന്ന റിപബ്ലിക് ഓഫ് ഹംഗറിയുടെ ജനനം.
*                *                          *

ബോട്ട് ഡാന്യൂബിലൂടെ പ്രയാണമാരംഭിച്ചു.ആദ്യം കടന്നു പോകുന്നത് പ്രസിദ്ധമായ ചെയിൻ ബ്രിഡ്ജിനടിയിലൂടെയാണ്‌. ബുഡയെയും പെസ്റ്റിനെയും ബന്ധിപ്പിച്ചുകൊണ്ടു ഡാന്യൂബിന്റെ കുറുകെ പ്രധാനമായും നാലു പാലങ്ങളാണുള്ളത്. അതിൽ ഏറ്റവും ആദ്യം നിർമ്മിച്ചതും ഏറ്റവും പ്രാധാന്യമുള്ളതുമാണ്‌ ചെയിൻ ബ്രിഡ്ജ്.


ഡാന്യൂബിലെ പാലങ്ങൾ (ചിത്രം ഗൂഗിളിൽ നിന്നും)

ബ്രിട്ടീഷ് എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ രൂപകല്പനയും നിർമ്മാണവും നടത്തിയ ചെയിൻ ബ്രിഡ്ജ് 1849ലാണ്‌ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്.19 ആം നൂറ്റാണ്ടിൽ ബുഡാപെസ്റ്റിന്റെ അഭൂതപൂർവ്വമായ വളർച്ചയ്ക്ക് ചെയിൻ ബ്രിഡ്ജ് വഹിച്ച പങ്ക് ചെറുതല്ല.

തൂക്കുപാലങ്ങളുടെ ആദ്യകാലമാതൃകയിലാണ്‌ ചെയിൻ ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ശില്പങ്ങളാലലംകൃതമായ ചെയിൻ ബ്രിഡ്ജിന്റെ ഇരുവശത്തും ദ്വാരപാലകരെപ്പോലെ രണ്ടു വീതം സിംഹങ്ങൾ നില്പുണ്ട്.


ചെയിൻ ബ്രിഡ്ജ് -  വിദൂര വീക്ഷണം
പല രസകരമായ കഥകളും ചെയിൻ ബ്രിഡ്ജിന്റെ നിർമ്മാണത്തിനു പിന്നിലുണ്ട്. പാലത്തിന്റെ കലാപരമായ പരിപൂർണ്ണതയിൽ അമിതവിശ്വാസമുണ്ടായിരുന്ന ശില്പി ഒരു പ്രഖ്യാപനം നടത്തി. നിർമ്മാണത്തിലെ ഏതെങ്കിലും പിഴവുകൾ ചൂണ്ടിക്കാണിച്ചാൽ ഡാന്യൂബ് നദിയിൽ ചാടി ജീവനൊടുക്കുമെന്ന്.ഒരു രസികൻ പാലത്തിന്‌ കാവൽ നില്ക്കുന്ന സിംഹങ്ങളുടെ ശില്പം കാണിച്ചുകൊടുത്തു. ആ സിംഹങ്ങൾക്ക് നാക്കില്ലായിരുന്നയത്രേ. വാക്കു പാലിക്കാൻ ശില്പി ഡാന്യൂബിൽ ചാടി എന്നും നാട്ടുകാർ വലിച്ചു കേറ്റി രക്ഷിച്ചു എന്നുമാണ്‌ കഥ.

ദ്വാരപാലകരായ സിംഹങ്ങൾ

ചെയിൻ ബ്രിഡ്ജ് ഉൾപ്പടെ ഇന്ന് കാണുന്ന പാലങ്ങളൊന്നും ഒറിജിനലല്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയുടെ കീഴിലായിരുന്ന ബുഡാപെസ്റ്റ് മോചിപ്പിക്കാനെത്തിയ സോവിയറ്റ് ചെമ്പടയുടെ കുതിച്ചുകയറ്റം തടയാൻ നാസികൾ എല്ലാ പാലങ്ങളും ബോംബിട്ടു തകർത്തു. നമ്മൾ ഇപ്പോൾ കാണുന്നത് യുദ്ധാനനന്തരം പഴയതു പോലെ നിർമ്മിച്ച ഡൂപ്ളിക്കേറ്റുകൾ മാത്രം.
നാസികൾ തകർത്ത ചെയിൻ ബ്രിഡ്ജ്. ടെറർ മ്യൂസിയത്തിൽ കണ്ട ചിത്രത്തിന്റെ ചിത്രം

ചെയിൻ ബ്രിഡ്ജ് കടന്ന് അല്പദൂരം യാത്രചെയ്താൽ പാർലമെന്റ് കാണാറാകും.നഗരത്തിന്റെ ഏതു കോണിൽ നിന്നും പ്രൗഢഗംഭീരമായ കാഴ്ചയാണ്‌ പാർലമെന്റ് മന്ദിരം. അന്തിവെയിലേറ്റു തിളങ്ങുന്ന ഈ കൽഗോപുരത്തിന്റെ ഭംഗി എത്ര വർണ്ണിച്ചാലും മതിയാവില്ല.

പാർലമെന്റ് - മനോഹരദൃശ്യം

പാർലമെന്റ് കഴിഞ്ഞാൽ മാർഗരറ്റ് ബ്രിഡ്ജും മാർഗരറ്റ് ഐലൻഡും(Hungarian: Margit-sziget) കാണാം. ഡാനൂബ് നദിയിലുള്ള ഒരു തുരുത്താണ്‌ ഏന്താണ്‌ 3 കിമി നീളത്തിലുള്ള മാർഗരറ്റ് ഐലന്റ്.മാർഗരറ്റ് ബ്രിഡ്ജ് വഴി ഇരു കരകളിൽ നിന്നും തുരുത്തിലേക്കെത്താം.



മാർഗരറ്റ് ബ്രിഡ്ജും ഐലന്റും (ചിത്രത്തിൽ കാണുന്ന രണ്ടാമത്തെ പാലം)

പണ്ടുകാലത്ത് നൂറ്റാണ്ടിൽ ഹംഗറി ഭരിച്ചിരുന്ന ബേലാ (Bela IV) രാജാവിന്റെ മകളുടെ പേരിലാണ്‌ മാർഗരറ്റ് ഐലന്റ് അറിയപ്പെടുന്നത് . തന്റെ ജീവിതകാലം മുഴുവൻ തുർക്കികളോട് യുദ്ധം ചെയ്ത രാജാവ്, എന്നെങ്കിലും തുർക്കികളെ തുരത്താനായാൽ മകൾ മാർഗരറ്റിനെ കന്യാസ്ത്രീ ആക്കും എന്ന് പ്രതിജ്ഞ ചെയ്തു. ഹാസ്ബുർഗ് സൈന്യം തുർക്കികളെ തുരത്തിയതോടെ രാജാവ് പ്രതിജ്ഞ പാലിക്കുകയും മകളെ ദ്വീപിലെ ഒരു കന്യാസ്ത്രീമഠത്തിലേക്ക് അയക്കുകയും ചെയ്തു. അതേതുടർന്നാണ്‌ ഈ ചെറുദ്വീപിന്‌ മാർഗരറ്റ് ഐലന്റ് എന്ന പേർ വീണത്.

സെന്റ് മാർഗരറ്റ് (മാർഗരിറ്റ എന്ന് ഹംഗേറിയനിൽ )

ബോട്ട് അല്പസമയം മാർഗരറ്റ് ഐലന്റിൽ നിർത്തി. ഇന്ന് ഈ ദ്വീപൊരു പൊതു ഉദ്യാനമാണ്‌. പല യാത്രക്കാരും അവിടെ ഇറങ്ങി.

മാർഗരറ്റ് ഐലന്റിലെ ബേല രാജാവിന്റെ ചിത്രം. 13 ആം നൂറ്റാണ്ടിൽ ഈ പേരിൽ നിരവധി രാജാക്കന്മാർ ഉണ്ടായിരുന്നതിനാൽ യഥാർത്ഥരാജാവിനെ തിരിച്ചറിഞ്ഞിട്ടില്ല. (Picture courtesy Flickr link)

ഐലന്റിൽ നിന്നും U turn എടുത്ത് നദിയുടെ മറുകരക്കടുത്തു കൂടെ ബോട്ട് യാത്രയായി. പാർലമെന്റിനു മുന്നിലൂടെ വീണ്ടും ഒരു ബോട്ട് യാത്ര.


ആകാശഗംഗാതീരത്തിനപ്പുറം ആയിരം വെണ്ണക്കൽ മണ്ഡപം

മാർക്കറ്റ് ഹാൾ ചുറ്റി ബോട്ട് കരക്കടുത്തു. ഈ യാത്രയിൽ ഡാന്യൂബിനു കുറുകെയുള്ള ലിബെർട്ടി ബ്രിഡ്ജിനും എലിസബത്ത് ബ്രിഡ്ജിനും അടിയിലൂടെ ബോട്ട് കടന്നുപോയി.

ലിബെർട്ടി ബ്രിഡ്ജ് (ഇതിന്റെ ഒരു വശത്താണ് മാർക്കറ്റ് ഹാൾ)

സന്ധ്യ മയങ്ങി വരുന്നു. ഇരുട്ട് പരക്കുന്നതിനു മുൻപ് ബുഡാ ഹില്ലിലെത്തണം. സന്ധ്യാസമയത്ത് ബുഡാഹില്ലിൽ നിന്നുള്ള ഡാന്യൂബിന്റെയും പെസ്റ്റിന്റെയും കാഴ്ച ബുഡാപെസ്റ്റ് യാത്രയിലെ ഒഴിവാക്കാൻ വയ്യാത്ത ഘടകമാണ്‌.


ഹോപ്പ് ഓൺ ഹോപ്പ് ഓഫ് സർവീസ് 7.30 മണി വരെയേ ഉള്ളൂ...പബ്ലിക് ട്രാൻസ്പോർട്ട് പിടിക്കേണ്ടി വന്നു ബുഡാഹില്ലിലെത്താൻ.ബുഡാഹില്ലിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഫിഷർമാൻസ് ബാസ്റ്റ്യനിലാണ്‌ ഞങ്ങൾ ആദ്യം ഇറങ്ങിയത്.

ഫിഷർമാൻസ് ബാസ്റ്റ്യൻ


7 ഗോപുരങ്ങളോട് കൂടിയ ഒരു വ്യൂ പോയിന്റ് ആണ്‌ ഫിഷർമാൻസ് ബാസ്റ്റ്യൺ. ഈ ഏഴ് ഗോപുരങ്ങൾ ഹംഗറിയിൽ ആവാസമുറപ്പിച്ച 7 മാഗ്യാർ ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

ഫിഷർമാൻസ് ബാസ്റ്റ്യൻ - വ്യൂ പോയിന്റ്
പ്രതീക്ഷിച്ചതിനെക്കാൾ പലമടങ്ങ് മനോഹരമായ ഒരു ദൃശ്യവിരുന്നായിരുന്നു ഫിഷർമാൻസ് ബാസ്റ്റ്യണിൽ ഒരുക്കി വച്ചിരുന്നത്.വിണ്ണിൽ ചെഞ്ചായം തൂവി അസ്തമയസൂര്യൻ യാത്രപറഞ്ഞുതുടങ്ങിയിരിക്കുന്നു.താഴെ പോക്കുവെയിലിൽ വെട്ടിത്തിളങ്ങുന്ന ഡാന്യൂബ് നദിയും നഗരക്കാഴ്ച്ചകളും.പ്രകൃതി വരച്ചു ചേർത്ത മനോഹരമായ ആ ചിത്രത്തിന്‌ അല്പം ശോകച്ഛവി പകർന്നു കൊണ്ട് ഒരു ഗായകൻ ഗിത്താറിൽ വിഷാദമധുരമായ ഒരു ഗാനം ആലപിക്കുന്നുണ്ടായിരുന്നു.പ്രണയസാന്ദ്രമായ ആ അന്തരീക്ഷം ആസ്വദിച്ചുകൊണ്ട് സല്ലപിക്കുന്ന നിരവധി യുവമിഥുനങ്ങളെയും അവിടെ വച്ചുകാണാൻ കഴിഞ്ഞു.

പാർലമെന്റിനു നേരേ വീണ്ടുമൊരു ക്ലിക്
മായക്കാഴ്ച്ചകളിൽ മനം മയങ്ങി എത്ര നേരം അവിടെ കഴിച്ചുകൂട്ടി എന്നറിയില്ല. പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളുമുള്ള ഒരു ലോകം യുഗാന്തരങ്ങൾക്കപ്പുറമാണോ ? ജീവിതയാഥാർത്ഥ്യങ്ങളുടെ തൂവലുകൾ അഴിച്ചു വച്ച് ഒരലസകണമായി പ്രപഞ്ചത്തിൽ അലിഞ്ഞു ചേരുന്നതിനപ്പുറം എന്തൊരു സായൂജ്യമാണ്‌ ഒരു പഥികനുള്ളത് ?

സെന്റ് സ്റ്റിഫൻസ് കത്തീഡ്രൽ - ഫിഷർമാൻസ് ബാസ്റ്റ്യനിൽ നിന്നുള്ള ദൃശ്യം

നേരം വൈകിയെങ്കിലും തിരിച്ച് നഗരത്തിലേക്ക് നടക്കാൻ തീരുമാനിച്ചു. ചെയിൻ ബ്രീഡ്ജിനെ അടുത്തു കാണാൻ വേറേ വഴിയില്ല.തിരികെ നടക്കുന്ന വഴി ചെയിൻ ബ്രിഡ്ജിലെ സിംഹങ്ങളുടെ നാക്കില്ലാത്ത മുഖം അടുത്തു നിന്ന് കണ്ടു.

നാക്കില്ലാത്ത സിംഹങ്ങൾ
ഹംഗറിയുടെ എടുത്ത് പറയേണ്ട രണ്ട് സവിശേഷതകളിലൊന്ന് ഹംഗേറിയൻ ഭക്ഷണമാണ്‌. മിക്ക യാത്രാവെബ്സൈറ്റുകളും പാടിപ്പുകഴ്ത്തിയിട്ടുള്ള ഹംഗേറിയൻ ഭക്ഷണം അതിന്റെ ശരിയായ രീതിയിൽ ആസ്വദിക്കണമെന്ന് ഉറപ്പിച്ചാണ്‌ നദീതീരത്തുള്ള ഒരു റസ്റ്റോറന്റിൽ കയറിയത്.ഗൗലാഷ് സൂപ്പും ഒനിയൻ റിങ്ങ്സും ഡക്ക് റോസ്റ്റും ബീഫ് സ്റ്റീക്കുമടങ്ങിയ ഡിന്നർ ഒട്ടും നിരാശപ്പെടുത്തിയില്ല. എന്നാലും കിള്ളിപ്പാലത്തെ തട്ടുകടയിൽ കിട്ടുന്ന ഉള്ളിവട സ്വാദിൽ ഹംഗേറിയൻ ഒനിയൻ റിങ്ങ്സിന്റെ കാരണവരായി വരും എന്ന് പറയാതെ വയ്യ.

ഡക്ക് റോസ്റ്റും

ബീഫ് സ്റ്റീക്കും
പറഞ്ഞു വന്ന മറ്റൊരു സവിശേഷത ഹംഗേറിയൻ സുന്ദരിമാരാണ്‌.ഒരുക്ഷേ യൂറോപ്പിലെ ഏറ്റവും അഴകുള്ള പെൺകൊടികൾ ഹംഗറിയിലായിരിക്കും. മുഖസൗന്ദര്യവും അഴകുറ്റ ശരീരപ്രകൃതിയും അതിനു പറ്റിയ വസ്ത്രധാരണ രീതിയും സദാ പ്രസന്നമായ മുഖഭാവവും അവരെ അത്യാകർഷകരാക്കുന്നു. വർഷങ്ങൾക്കു മുൻപ് യൂറോപ്പിൽ സ്വതന്ത്രനായി തെണ്ടിത്തിരിഞ്ഞിരുന്ന ഒരു കാലത്ത് ഇങ്ങോട്ട് വരാൻ തോന്നാതിരുന്നതിനാൽ ആത്മാർത്ഥമായി പശ്ചാത്താപം തോന്നി. (ഒരടി പാഴ്സൽ വരുന്നുണ്ടോ ?)

റസ്റ്റോറന്റിനോട് ചേർന്ന് തന്നെ ഒരു പബും ഡാൻസ് ഫ്ലോറുമുണ്ട്.പാട്ടുകളെല്ലാം ഇംഗ്ലീഷ് തന്നെയാണ്‌.അല്പസമയം ആ ദ്രുതസംഗീതമാസ്വദിച്ച് അവിടെറ്റ് നിന്നു.

റസ്റ്റോറന്റിൽ നിന്നും ഏതാനം മീറ്റർ അകലമേയുള്ളൂ പ്രശസ്തമമായ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന്‌.അർദ്ധരാത്രി ദേവാലയം അടച്ചിരിക്കുകയായിരുന്നെങ്കിലും നല്ല തിരക്കുണ്ടായിരുന്നു പള്ളിമുറ്റത്ത്.

അർദ്ധരാത്രി പള്ളിമുറ്റത്ത്.

സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ നിന്ന് ഹോട്ടലിലേക്ക് മടങ്ങുമ്പോൾ സമയം രാത്രി ഒരു മണി.കഴിഞ്ഞ 16 മണിക്കൂറായുള്ള തുടർച്ചയായ അലച്ചിലും നടപ്പും ശരീരത്തെ ഒട്ടും തളർത്തിയിട്ടില്ലെന്ന വസ്തുത ഞങ്ങളെ അൽഭുതപ്പെടുത്തി. മനസ്സിന്റെ ഉൽസാഹവും ആവേശവും മുഴുവനായി ആവാഹിച്ചെടുത്ത് കൂടെ നിന്ന സ്വശരീരത്തോട് മനസ്സിരുത്തി ഒരു താങ്ക്സ് പറഞ്ഞിട്ട് കിടക്കയിലേക്ക് വീണു.

    

                                                          .........(ഇനിയും ബാക്കി :0 )

29 comments:

  1. രണ്ടാം ഭാഗം എഴുതാൻ തുടങ്ങിയിട്ട് നാളുകളേറെയായി.നീങ്ങാൻ വലിയ പ്രയാസം. പഥികന്റെ കാല്പാട് മാഞ്ഞു തുടങ്ങിയോ ? ഇല്ല. യാത്രാനുഭവങ്ങൾ ഓർമ്മക്കുറിപ്പുകളായി കുറിച്ചു വയ്ക്കാനുദ്ദേശിച്ചാണ് , അതിനു മാത്രമാണ് ഈ ബ്ലോഗ് തുടങ്ങിയതെന്നും പ്രതിസന്ധികളെ (?) അതിജീവിച്ച് മുന്നോട്ടു പോകുമെന്നും ഉഗ്രപ്രതിജ്ഞ ചെയ്തുകൊണ്ട് ഞാനിതു പോസ്റ്റുന്നു.ജയ് ഹിന്ദ് :)

    ReplyDelete
  2. ഒന്നാം ഭാഗം പോലെ തന്നെ വളരെ ആസ്വദിച്ച് വായിച്ചു.ഇതുവരെ കാണാന്‍ കഴിയാത്ത സ്ഥലങ്ങള്‍ ഒക്കെ കണ്ട പ്രതീതി ഉളവാക്കുകയും ചെയ്തു വിവരണങ്ങളും,ചിത്രങ്ങളും...നന്ദി.
    ദ്വാരപാലകരായ സിംഹങ്ങളുടെ നാക്ക് അണ്ണാക്കില്‍ ഒട്ടിപിടിച്ചതാണെന്ന് ആ മണ്ടന്‍ ശില്പി എന്തേ പറഞ്ഞില്ല..? എന്നിട്ട് പുഴയിലേക്ക് ചാടിയത്രേ..:) എന്തായാലും ഈ വണ്ടര്‍ഫുള്‍ പോസ്റ്റില്‍ ഒരു പോരായ്മയുണ്ട്.ഇത്ര മനോഹരമായ യാത്രാവിവരണം തന്ന പഥികന്റെയും,കുടുംബത്തിന്റെയും ഒരു ചിത്രത്തിന്റെ കുറവ് അതങ്ങിനെ മുഴച്ചു കിടക്കുന്നു.അടുത്ത ഭാഗം ആ കുറവും നികത്തുമെന്ന് പ്രതീക്ഷിക്കുന്നു.സ്നേഹത്തോടെ ജാസ്മിക്കുട്ടി.

    ReplyDelete
  3. രസികന്‍ വിവരണം .ചരിത്ര രഥം ഉരുണ്ടു നീങ്ങിയ വീഥികളിലൂടെ പഥികന്റെ യാത്രയില്‍ വായനക്കാരും പങ്കുചേരും ,,നല്ല ചിത്രങ്ങളും ..:)

    ReplyDelete
  4. എന്ത് മനോഹരമായ സ്ഥലം.....
    ഒട്ടും കുറയാത്ത എഴുത്തും....
    നന്ദിയുണ്ട് കേട്ടോ...

    ReplyDelete
  5. ഹംഗറിയുടെ ചരിത്രം വിജ്ഞാനപ്രദമായി നാട്ടാരാ...ചെയിൻ ബ്രിഡ്ജ് കൌതുകവും..ടെറർ മ്യൂസിയത്തിലെ ആ ചിത്രം യുദ്ധത്തിന്റെ ബാക്കിപത്രമാകുന്ന ചരിത്രത്തിലെ നഷ്ടങ്ങളെ ചൂണ്ടിക്കാട്ടുന്നു...ശില്പിയെ വെള്ളത്തിൽ ചാടിച്ച വിരുതൻ മലയാളിയെ ഓർമ്മിപ്പിക്കുന്നു (മലയാളികളാരും എന്നെ തല്ലരുത്)..അകാശഗംഗതീരത്തിനപ്പുറത്തെ ആയിരം വെണ്ണക്കൽമണ്ഡപം കൊതിപ്പിച്ചു...ഒരു രാജാവിന്റെ രാജ്യസ്നേഹം വെളിവാക്കുന്ന കഥ പറയുന്ന മാർഗരറ്റ് ഐലൻഡ് മനസിലൊരു ചിത്രമായി..കിള്ളിപ്പാലത്തെ തട്ടുകടേലെ ഉള്ളിവടയെ അംഗീകരിച്ചില്ലാർന്നേൽ ഞാനിവിടെ കലാപം ഉണ്ടാക്കിയേനെ...ങ്ങാഹ്..പിന്നെ ഒരു സംശയം>>>വർഷങ്ങൾക്കു മുൻപ് യൂറോപ്പിൽ സ്വതന്ത്രനായി തെണ്ടിത്തിരിഞ്ഞിരുന്ന ഒരു കാലത്ത് ഇങ്ങോട്ട് വരാൻ തോന്നാതിരുന്നതിനാൽ ആത്മാർത്ഥമായി പശ്ചാത്താപം തോന്നി.<<<< ഇതെന്തുദ്ദേശിച്ചാണാവോ പറഞ്ഞത്.. അമ്പിളിച്ചേച്ചിയെ ഞാൻ കാണേണ്ടി വരൂല്ലോ ഈശ്വരാ...എന്നെക്കൊണ്ട് പാതകം ചെയ്യിക്കും അല്ലേ (ഒരു കുടുംബം കലക്കാൻ കിട്ടിയ ചാൻസ് :)..)അപ്പോ ഞാൻ നിൽക്കണോ പോണോ..???

    ReplyDelete
  6. സചിത്രയാത്രാവിവരണം ... കലക്കിഷ്ടാ.... ഒരു പഥികന് വിലപ്പെട്ടതായി എന്താണുള്ളത്, യാത്ര ചെയ്യാനുള്ള ദാഹമാല്ലാതെ, എന്ന് ആനന്ദ്‌ എഴുതിയിട്ടുണ്ട്. 16 മണിക്കൂര്‍ യാത്ര ചെയ്തിട്ടും ക്ഷീണം തോന്നാത്തത് അത് കൊണ്ട് തന്നെ. സത്യം പറയാമല്ലോ, അസൂയ തോന്നുന്നു, താങ്കളുടെ യാത്രകളോടും, അതിന്റെ സൗന്ദര്യം ചോരാത്ത എഴുത്തിനോടും...ഭാവുകങ്ങള്‍.

    ReplyDelete
  7. വായിയ്ക്കുമ്പോൾ ഞാനും യാത്ര ചെയ്യുകയാണ്.
    എഴുത്ത് വളരെ മനോഹരം തന്നെ. പിന്നെ അടി വരുന്ന മോഹങ്ങൾ വെച്ചു പുലർത്താതിരിയ്ക്കുന്നതാണ് നല്ലത് പഥികാ. അല്ലെങ്കിൽ 16 മണിക്കൂറു പോയിട്ട് അര മണിക്കൂറു പോലും യാത്ര ചെയ്യാ‍ൻ പറ്റില്ല.
    പിന്നെ മോളെ കന്യാസ്ത്രീയാക്കാൻ നേർന്ന രാജാവിനെ എനിക്കിഷ്ടമായില്ല. അദ്ദേഹത്തിനാവായിരുന്നില്ലേ കന്യാസ്ത്രീ...( അല്ലെങ്കിൽ കന്യാപുരുഷൻ )

    ReplyDelete
  8. എത്ര സുന്ദര വിവരണം...കൂടെ സഞ്ചരിച്ചു ട്ടൊ..നന്ദി..!

    ReplyDelete
  9. മാര്‍ഗരറ്റ് ഐലന്‍ഡ്...അയ്യോ കഷ്ടം എന്ന് തോന്നിപ്പോയി. യാത്രാവിവരണവും ഫോട്ടോകളും നല്ലത്. (ഒരു ഹംഗേറിയന്‍ സുന്ദരിയുടെ ചിത്രവും കൂടി പോസ്റ്റ് ചെയ്തൂടായിരുന്നോ പഥികാ..)

    ReplyDelete
  10. ഹോപ്പ് ഓൺ ഹോപ്പ് ഓഫ് സർവീസ് ?
    എന്താണത്‌?

    ആസ്വദിച്ചു വായിച്ചു. അഭിനന്ദനങ്ങൾ.

    ReplyDelete
  11. പഥികൻ...എത്തിച്ചേരാൻ അല്പം താമസിച്ചുപോയി....ബാക്കി ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു..വളരെ നല്ല വിവരണം..ചിത്രങ്ങളെല്ലാം വളരെ മനോഹരം.
    ജാസ്മിക്കുട്ടി പറഞ്ഞതുപോലെ ഇത്രയും മനോഹമായ പാലം ഉണ്ടാക്കിയിട്ട്, എന്തെങ്കിലും പറഞ്ഞുനിലക്കാൻ അറിയാത്ത ശില്പി തീർച്ചയായും ഒരു മണ്ടൻ തന്നെ. :‌)

    എനിക്കൊരു ആൺകുഞ്ഞുണ്ടായാൽ അവനെ പള്ളീലച്ചൻ ആക്കാം എന്നു പറയുന്ന അച്ചായന്മാരുടെ പിൻഗാമി അപ്പോൾ ഈ ബേലാ (Bela IV) രാജാവ് ആണല്ലെ :)

    ഹംഗറിയിൽ പണ്ട് എത്താൻ പറ്റാത്തതിലുള്ള വിഷയം മനസ്സിലായി..ഒരു കാര്യം ചോദിച്ചോട്ടെ...ഭാര്യ ഈ പോസ്റ്റൊന്നും വായിക്കാറില്ല ആല്ലേ...:) :) :)

    ReplyDelete
  12. പഥികൻ... ഈ യാത്ര ഞങ്ങൾ ആസ്വദിക്കുന്നു... ഒരുപാട്...

    അപ്പോൾ ഈ ‘പാർസൽ അടി’ ലോകത്തെവിടെയും ഉണ്ടല്ലേ? എനിക്ക് സമാധാനമായി...

    ReplyDelete
  13. വളരെ മനോഹരമായിരിക്കുന്നു ചിത്രങ്ങളും വിവരണവും.

    ReplyDelete
  14. ജാസ്മിക്കുട്ടിയുടെ ആ ഐഡിയ തോന്നാത്തത് ശില്പിയുടെ നിർഭാഗ്യം.....ഒരു കണക്കിന്‌ ഫോട്ടോ ഇല്ല്ലതെ എഴുതുന്നതാണ്‌ ആരോഗ്യത്തിനു നല്ലത്. ആരിയാവുന്ന ആൾക്കാരെ എന്തിനാ വെറുപ്പിക്കുന്നേ :) പിന്നെ മെഡിക്കൽ ട്രാവലോഗ് ഏതുവരെ ആയി ?
    എന്റെ ലോകം..വളരെ നന്ദി
    സീതേ...കുളം കലക്കി മീൻ പിടിക്കാൻ നോക്കല്ലേ.....അടിസ്ഥാനപരമായി ഒരു സൗന്ദര്യാരാധകനായതു കൊണ്ട് ഞാൻ പൊതുവായി പറഞ്ഞൂന്നേ ഉള്ളൂ :).
    രമേശ്ജി..നന്ദി കേട്ടോ..
    ശ്രീജിത്തേ..വളരെ നന്ദി വരവിന്‌..വീണ്ടും കാണാം...
    എച്മുക്കുട്ടീ...രാജാവിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല...കെട്ടി ഒരു കൊച്ചായിട്ട് കന്യാപുരുഷനാവൻ പറ്റില്ലലോ :) വളരെ നന്ദി വരവിന്‌.
    വർഷിണീ..നന്ദി..
    അജിത്ത് ചേട്ടാ നന്ദി...ഫോട്ടോ ഇല്ലാഞ്ഞിട്ടല്ല....വേണ്ടാ എന്നു വിചാരിച്ചിട്ടാണ്‌.
    സാബൂ..ഹോപ് ഓൻ ഹോപ് ഓഫ്നെക്കുറിച്ച് കഴിഞ്ഞ തവണ പറഞ്ഞതുകൊണ്ടാണ്‌ ഇത്തവണ വിട്ടു കളഞ്ഞത്.
    ദിവകരേട്ടാ..പൊന്മളക്കാരൻ ചേട്ടാ..നന്ദി...
    ഷിബൂ...ബുഡാപെസ്റ്റിൽ വച്ച് ഭാര്യയോട് പറഞ്ഞത് ബ്ലോഗിലും എഴുതിയെന്നേ ഉള്ളൂ...അടികിട്ടിയാലും മനസ്സിലുള്ളതു തുറന്നു പറയാനല്ലെങ്കിൽ എന്തിനു ഭാര്യ എന്തിനു ബ്ലോഗ് :)
    വിനുവേട്ടാ..ഈ പാഴ്സൽ അടി ആഗോളപ്രതിഭാസമാണ്‌..സർവ്വവ്യാപി...
    jyo വരവിനും വായനക്കും ഏറെ നന്ദി..

    ReplyDelete
  15. ഒരുക്ഷേ യൂറോപ്പിലെ ഏറ്റവും അഴകുള്ള പെൺകൊടികൾ ഹംഗറിയിലായിരിക്കും...

    എന്നയിങ്ങനെ പ്രലോഭിപ്പിക്കല്ലെ... വല്ല കള്ള ഫ്ലൈറ്റും പിടിച്ചു ഞാനങ്ങു വരും... ഉം... :)

    ReplyDelete
  16. യാത്ര വിവരണത്തോടൊപ്പം ചെരിത്രവും പറഞ്ഞത് നന്നായി യാത്ര കുറിപ്പ് ഇങ്ങനെ തയ്യാറാക്കണം

    ReplyDelete
  17. സ്കൂളിൽ പഠിച്ച ഓർമ്മ പുതുക്കാൻ പറ്റി. :)

    ReplyDelete
  18. ആസ്വാദ്യകരം.. കൂടെ യാത്രചെയ്തു... ഒപ്പം ചിത്രങ്ങളും മനോഹരം..

    ReplyDelete
  19. എല്ലാം കൊണ്ടും ഈ യാത്രയും വളരെ നന്നായിരിക്കുന്നു ..
    7 ഗോപുരങ്ങളോട് കൂടിയ ഒരു വ്യൂ പോയിന്റ് ആണ്‌ ഫിഷർമാൻസ് ബാസ്റ്റ്യൺ.... അതിന്റെ അടുത്ത് പോയി നില്ക്കാന്‍ തോന്നിട്ടോ ..നല്ല ഫോട്ടോ !!.എല്ലാ ഫോട്ടോകളും വളരെ നല്ലത് തന്നെ .

    ReplyDelete
  20. യാത്രയിൽ ഒപ്പമുണ്ട്.

    ReplyDelete
  21. വളരെ നല്ല വിവരണം..വളരെ നല്ല ചിത്രങ്ങള്‍..ചരിത്രം ഉറങ്ങിക്കിടക്കുന്ന വീഥികളിലൂടെ സഞ്ചരിക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു കോരിത്തരിപ്പ്..അത് അനുഭവിച്ചു തന്നെ അറിയണം..പിന്നെ ചെയിന്‍ ബ്രിഡ്ജ് കണ്ടിട്ട് നമ്മുടെ പുനലൂര്‍ തൂക്കു പാലം പോലെ തോന്നിച്ചു..അതും ബ്രിടീഷ്‌ ഡിസൈന്‍ ആണല്ലോ...ആശംസകള്‍..

    ReplyDelete
  22. ഹംഗറിയുടെ മനോഹാരിതകൾ മുഴുവൻ ആവാഹിച്ച് ചിത്രങ്ങൾ സഹിതം സൂപ്പറാക്കിയ സഞ്ചാര സാഹിത്യം..!

    ReplyDelete
  23. ഒന്നാംഭാഗം പോലെതന്നെ ഹൃദ്യം പഥികന്‍ ഇതും.അഭിനന്ദനങ്ങള്‍..

    ReplyDelete
  24. ശരിക്കും ഇഷ്ടായി.. പിന്നെ വർഷങ്ങൾക്കു മുൻപ് യൂറോപ്പിൽ സ്വതന്ത്രനായി തെണ്ടിത്തിരിഞ്ഞിരുന്ന കാലത്ത് അങ്ങോട്ട്‌ പോവാന്‍ തോന്നാതിരുന്നതു നന്നായി... ഇല്ലെങ്കില്‍ വല്ല ഹംഗേറിയൻ സുന്ദരിമാരുടെയോ അവരുടെ ബോയ്‌ ഫ്രണ്ട്സിന്റെയോ ഇടി കൊണ്ട് ചളുങ്ങി, ഇങ്ങനൊരു പോസ്റ്റ്‌ ഞങ്ങള്‍ക്ക് നഷ്ടമായേനെ !:)

    ReplyDelete
  25. എന്റെ ആദ്യ യാത്രാ വിവരണം എഴുതുന്നതിനു മുന്‍പ് ഇവിടെ വന്നിരുന്നെങ്കില്‍, കിട്ടിയ വിമര്‍ശനങ്ങളൊഴിവാക്കാമായിരുന്നു. എത്ര മനോഹരമായ വിവരണം! ബുഡാപെസ്റ്റ് ഇനിയിപ്പോള്‍ മുന്‍‌ഗണനാ ലിസ്റ്റില്‍ മുകളില്‍ തന്നെ ഇടം പിടിച്ചു കഴിഞ്ഞു. നല്ല ചിത്രങ്ങള്‍, പശ്ചാത്തല വിവരണവും മനോഹരം. പഴയ, ആസ്ട്രിയ-ഹംഗ്ഗറിയുടെ ഒരു നാണയത്തിന് പാരീസില്‍ വെച്ച് വിലപേശിയത് ഓര്‍ത്തു പോയി!

    ReplyDelete
  26. ഹെ..ഹെ..ലിപീ....ചിലപ്പൊ ഞാൻ അവിടെ ഭാഷേം പഠിച്ച് വീടും കുടിയും സെറ്റ് അപ് ആക്കി വർഷാവർഷം തിരുവനന്തപുരത്തേക്കുള്ള യാത്രാവിവരണം ഹംഗേറിയൻ ഭാഷയിലെഴുതി വല്ല നോബൽ പ്രൈസും അടിച്ചെടുത്തേനെ....

    ചീരാമുളകേ..ഞാനീ യാത്രവിവരണം വായിച്ചതാ...വൻപുലികളുടെ ബ്ലോഗിൽ കമന്റ് ചെയ്യാനുള്ള ധൈര്യമില്ലാത്തതിനാൽ കമന്റിയില്ലെന്നേ ഉള്ളൂ :)...താങ്കളുടെ ഈ ലളിതവും സരളവുമായ രീതിയാണ് ഒരു വായനക്കരനുള്ള യാത്രാവിവരണത്തിനനുയോജ്യം എന്നാണ് എന്റെ അഭിപ്രായം...എന്നാൽ ഒരു ഡയറിക്കുറിപ്പായി കൂടെ ബ്ലോഗിനെ കാണുന്നതു കൊണ്ടാണ് ഞാൻ വായിച്ച കഥകളും ചരിത്രവുമൊക്കെ കൂട്ടത്തിൽ വാരി വിളമ്പുന്നത്.ഈ ബ്ലോഗിലെഴുതിയ ചില സ്ഥലങ്ങളിലെങ്കിലും ഞാൻ വർഷങ്ങൾക്കു മുൻപ് യാത്ര പോയതാണ്..അന്നത്തെ യാത്രാനുഭവങ്ങളൊക്കെ പുകയായി മാഞ്ഞു പോയി..

    കൃഷ്ണകുമാർ, ഷാനവാസിക്കാ,കൊമ്പൻ, മുരളിച്ചേട്ടാ, എഴുത്തുകാരിച്ചേച്ചീ, സിയാ, കുമാരൻ, ആയിരത്തിലൊരുവൻ, സ്വന്തം ഡിസൈനർ ലുട്ടുമോൻ...എല്ലാവർക്കും നന്ദി...

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...