പഥികന്റെ കാൽപാട്



Friday, September 16, 2011

കേരളപര്യടനം (ഹ്രസ്വം)

ജന്മദേശമായ തിരുവനന്തപുരം, കോളേജിരിക്കുന്ന കൊല്ലം എന്നീ സ്വതന്ത്രപരമാധികാര റിപ്പബ്ളിക്കുകൾ ചേർത്തുവച്ചാലും കേരള സംസ്ഥാനത്തിന്റെ നാലിലൊന്നു പോകും ആകില്ലെന്ന സംഭ്രമജനകമായ തിരിച്ചറിവാണ്‌ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളായിരിക്കെ ഒരു ഹ്രസ്വകേരളപര്യടനത്തിനു ഞങ്ങളെ -എന്നെയും സുഹൃത്ത് രാമിനെയും - പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. പുത്തനറിവുകളും അനുഭവങ്ങളും തേടിയുള്ള ഈ യാത്രക്കായി ഞങ്ങൾ തിരഞ്ഞെടുത്തതു നമ്മുടെ സ്വന്തം കോട്ടയം പട്ടണമാണ്‌.

കോട്ടയം ! സുരേഷ് ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ ലിക്കറിന്റെയും ലിറ്റെറസിയുടെയും ലാറ്റെക്സിന്റെയും നാട്. എന്റെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ റബ്ബറിന്റെ മണവും ഒട്ടുപാലിന്റെ സ്വഭാവവുമുള്ള നല്ലവരായ മനുഷ്യരുടെ നാട് *.പുത്തനറിവുകൾക്കു എന്തുകൊണ്ടും പറ്റിയ പറ്റിയ സ്ഥലം.

ഒരു വെള്ളിയാഴ്ച വൈകുന്നേരം കോളേജിൽ നിന്നിറങ്ങി, 2 ദിവസം കൊണ്ടു സഹമുറിയന്മാരായ ചെറിയാന്റെയും വർഗീസിന്റെയും വീടുകളും ചുറ്റുവട്ടത്തുള്ള പ്രധാന ഹാങ്ങ് ഔട്ടുകളും ചുറ്റി നടന്ന് , ആവുന്നത്ര പുത്തനറിവുകൾ കരസ്ഥമാക്കി,മടക്കയാത്രക്ക് കുടുംബസ്വത്തായ പരശുറാം എക്സ്പ്രെസ്സ് പിടിക്കാൻ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്കു തിരിച്ചു.

ട്രെയിൻ നിറഞ്ഞു കവിഞ്ഞാണ്‌ ഒഴുകി വന്നത് . ഒരു ട്രെയിനിൽ ഇരിക്കൻ എറ്റവും യോഗ്യമായ സ്ഥലം അതിന്റെ ഫുട്ബോർഡ് ആണെന്ന് ആറേഴു മാസത്തെ കൊല്ലം - തിരുവനന്തപുരം പരശുറാം യാത്രയോടെ മനസ്സിലാക്കിയിരുന്നു. കൂടാതെ ട്രെയിൻ നിർത്തുമ്പോൾ ചാടി ഇറങ്ങി, കമ്പിയിൽ പിടിച്ചു തൂങ്ങി, അവസാന യാത്രക്കാരനും കേറുന്ന വരെ കാത്തു നിന്ന്, ട്രെയിൻ വിട്ടു തുടങ്ങുമ്പോൾ ഫുട്ബോർഡിലെക്കു നിരങ്ങി നീങ്ങി, ബാക്കി “സ്ഥാനമോഹികളെ പൃഷ്ഠം കൊണ്ട് തള്ളി മാറ്റി, സ്വന്തം കസേര അടുത്ത സ്റ്റേഷൻ വരെ കാത്തു സൂക്ഷിക്കാനുള്ള കസേരകളിയും അതിനോടകം വശത്താക്കിയിരുന്നു.

പ്രസ്തുത അടവുകളെല്ലാം പയറ്റി കോട്ടയത്തുനിന്നും അടുത്ത സ്റ്റോപ്പായ തിരുവല്ല നിന്നും സിംഹാസനം സ്വന്തമാക്കി.

തിരുവല്ലയിൽ നിന്നും ട്രെയിൻ വിട്ടു തുടങ്ങിയപ്പോൾ അതുവരെ ഒരു ബാഗും തൂക്കി പ്ലാറ്റ്ഫോമിൽ സിഗരറ്റും വലിച്ചു കൊണ്ടു നിന്ന മദ്ധ്യവയസ്കനായ ഒരമ്മാവൻ കുറ്റിയും പറിച്ച് ഇരിക്കുന്ന ഫുട്ബോർഡിനു നേരെ പാഞ്ഞു വരുന്നു.അമ്മാവനെ അകത്തു കയറ്റാനായി ഒന്നെണീറ്റാൽ ഒട്ടകത്തിനു അറബി അല്പസ്ഥലം കൊടുത്ത പോലെ ഫുട്ബോർഡ് വിട്ടുകൊടുത്ത് മൂപ്പിൽസിന്റെ പിന്നിൽ ദ്വാരപാലകരെപ്പോലെ നില്ക്കേണ്ടി വരുമെന്ന ഉത്തമബോധ്യമുള്ളതിനാൽ, വഴി മാറ്‌ വഴി മാറ്‌ എന്ന അമ്മാവന്റെ വാക്കുകൾ അൽപം പോലും വില വയ്ക്കാതെ പുള്ളിക്കാരനെ രണ്ടു കയ്യിലും തൂക്കി എടുത് വയറ്റിൽ ഒരു താങ്ങും കൊടുത്തു തലക്കു മീതേ കൂടെ പുറകിലോട്ടു പൊക്കി എറിഞ്ഞു. സിസ്സർകട്ടടിക്കുന്ന ഐ.എം.വിജയന്റെ പോസിൽ കാലുകൾ മേൽപ്പോട്ടാക്കി അമ്മാവൻ ട്രെയിനിനകത്തു ക്രാഷ് ലാന്റു ചെയ്തു.

”പിന്നെ നമ്മളോടാ കളി“ എന്നു മനസിൽ പറഞ്ഞു ഒന്നു ഞെളിഞ്ഞിരുന്നപ്പോൾ പിന്നിൽ നിന്നുമൊരാർത്തനാദം...

ടിക്കറ്റ് !! ടിക്കറ്റ് ! ...ആ അമ്മാവനാണ്‌..

ടിക്കറ്റോ..ഇനി അതെടുക്കാൻ ഇറങ്ങണൊ...ടിക്കറ്റു പോലുമില്ലാതെയാണൊ ചേട്ടനീ അഭ്യാസം ഒക്കെ കാണിച്ചത്..എന്റെ മനസ്സിലെ പൗരബോധം സടകുടഞ്ഞെഴുന്നേറ്റു.

@@%&^% .. നിന്റെ ടിക്കറ്റ് കാണിക്കാനാണു പറഞ്ഞേ.. അമ്മാവൻ അല്ല....ഈ നിമിഷം മുതൽ ഞാനദ്ദേഹത്തെ റ്റിറ്റിആർ എന്നു വിലിക്കും...ആക്രോശിച്ചു...

ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തു ടിക്കറ്റ് ! ഞങ്ങളുടെ കേരളപര്യടനം സ്പോൻസർ ചെയ്യാമോ എന്നു ചോദിച്ചു ലല്ലുവിനു കത്തയച്ചിട്ടുണ്ടെന്നും ആ ഫയൽ റെയിൽവേയുടെ ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുകയാണെന്നും പറയാമെന്നോർത്തു. അടിസ്ഥാനപരമായി ഞങ്ങൾ കപ്പക്കൃഷികരാണെന്നും കാർഷിക കടമായി കരുതി ഇതൊന്നെഴുതി തള്ളണമെന്നും അപേക്ഷിക്കാമെന്നോർത്തു. അവസാനം സീസൺ റ്റിക്കറ്റെടുക്കാൻ ഫോമിൽ സീൽ അടിച്ചു തന്ന കോളേജിലെ പ്യൂണിനെ മനസ്സിൽ ധ്യാനിച്ചു കയ്യിലുള്ള കൊല്ലം-തിരുവനന്തപുരം സീസൺ ടിക്കറ്റെടുത്തു നീട്ടി.

ഹലോ !! ഇതു കൊല്ലത്തുനിന്നുള്ള ടിക്കെറ്റല്ലേ..തിരുവല്ല - കൊല്ലം ടിക്കറ്റെവിടെ ?

ഓഹോ ! അതാണൊ ഉദ്ദേശിച്ചത്...നേരത്തെ പറയണ്ടേ .അതെടുടുത്ത ഫ്രണ്ട് മുന്നിലെ കംപാർട്മെന്റിലാ... ഞങ്ങൾക്കിവിടെയേ കേറാൻ പറ്റിയുള്ളൂ.. രാം ഞങ്ങളുടെ നിസ്സഹായത വെളിപ്പെടുത്തി.

എനിക്കവന്റെ ഐഡിയ പിടി കിട്ടി..ചെങ്ങനൂർ എത്താൻ ഇനി നിമിഷങ്ങളേ ഉള്ളു..എന്തായാലും ഈ തിരക്കിൽ ട്രെയിനിനകത്തു കൂടെ മുന്നിലോട്ടു പോകുക അസാധ്യം. മുന്നിലെത്തണമെങ്കിൽ ഇറങ്ങി കയറിയേ പറ്റൂ.ഇറങ്ങിയാൽ അന്തം വിട്ടോടി ആൾക്കൂട്ടത്തിൽ മറയാം. ട്രയിൻ മിസ്സ് ചെയ്താലും കാശു കൊടുക്കാതെ ലാഭിക്കാം.

ശരി എന്നാലങ്ങനെ ആയിക്കോട്ടേ ..നമുക്കു മുന്നിലോട്ടു പോയിക്കളയാം.

ട്രെയിൻ ചെങ്ങന്നൂർ നിർത്തിയതും രാം ആദ്യം ചാടിയിറങ്ങി ഓടിത്തള്ളി
.തൊട്ടു പുറകേ ചാടിയ എന്റെ കാലുകൾ നിലത്തു തൊട്ടില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ ഏതാനും സെക്കന്റുകളെടുത്തു. കോളർ റ്റിറ്റിയുടെ കയ്യിലും കാലുകൾ പ്ലാറ്റ്ഫോമിൽ നിന്ന് ഏതാനം ഇഞ്ചു മുകളിലുമായുള്ള ഒരു customized തൃശങ്കു സ്വർഗ്ഗത്തിലായിരുന്നു ഞാൻ.

അതേ പോസ്റ്ററിൽ തന്നെ റ്റിറ്റി എന്നെ പ്ലാറ്റ്ഫോമിൽ നിന്ന് അടുത്ത കമ്പാർട്ട്മെന്റിലോട്ട് അവരോഹിച്ചു. അതിനിടെ മുൻപ് അപ്രത്യക്ഷനായ രാം എവിടെ നിന്നോ വീണ്ടും ട്രെയിനിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗദ്ദാഫിയെ തേടുന്ന നാറ്റോ സംഘത്തെപ്പോലെ ഞങ്ങൾ മൂവർ സംഘം മുന്നിലെ കമ്പാർട്മെന്റിലെ ഇല്ലാത്ത ഫ്രണ്ടിന്റെ അടുത്തോട്ടു നീങ്ങി. ആൾക്കൂട്ടത്തിന്റെ ഒഴുക്കിനെതിരെ അക്ഷരാർത്ഥത്തിൽ തന്നെ കയ്യും കാലും കൊണ്ടു തുഴഞ്ഞു തുഴഞ്ഞു സെക്കന്റ് ക്ലസ്സ് ബോഗികളെല്ലാം കടന്നു ഏസി ചെയർകാറിന്റെ മുന്നിലെത്തി.


“ഇനിയും മുന്നിലാണോ നിങ്ങടെ ഫ്രണ്ട് ??”...വളരെ സാവകാശം റ്റിറ്റി ആരാഞ്ഞു. ട്രെയിനിനു നീളമുണ്ടായിരുന്നെങ്കിൽ കന്യാകുമാരി വരെ നടക്കാനും അങ്ങേർ തയ്യാറായിരുന്നു.

റ്റിറ്റി കഴുത്തിൽ കുത്തിപ്പിടിച്ചു കൊണ്ടു വന്ന രണ്ടു കൂതറകളെ കണ്ട പാടെ ചെയർകാറിലെ മാന്യന്മാരായ യാത്രക്കാർ പഞ്ചപുഛത്തോടെ മുഖം തിരിക്കുകയും ഇങ്ങനെയും സാമൂഹ്യവിരുദ്ധരോ എന്ന ഭാവത്തിൽ കഷ്ടം കഷ്ടം ഒന്നു പറഞ്ഞു തലകുലുക്കുകയും ചെയ്തു

“എന്താ ഉദ്ദേശം ?” മെല്ലെ ചെയർ കാറിലെ ഒഴിവുള്ള സീറ്റിൽ ഉപവിഷ്ടനായി ബാഗ് തുറന്നു റസീപ്റ്റ് ബുക് കയ്യിലെടുത്തു കൊണ്ടു റ്റിറ്റി ചോദിച്ചു.

ഞങ്ങളുടെ ഉദ്ദേശം എന്താണെന്നു ഞങ്ങൾക്കു തന്നെ അറിയില്ലായിരുന്നെങ്കിലും റ്റിറ്റിയുടെ ഉദ്ദേശം പകൽ പോലെ വ്യക്തമായിരുന്നു.

അടവുകളെല്ലാം പിഴച്ചു.ഇനി കാലിൽ കമിഴ്ന്നു വീഴുക തന്നെ രക്ഷ.

അല്ല ചേട്ടാ...സാഹചര്യങ്ങളുടെ സമ്മർദ്ദവും പരിതസ്ഥിതിയുടെ പരുപരുപ്പും കാരണം ടിക്കറ്റെടുക്കാൻ കഴിഞ്ഞില്ല. രക്ഷിക്കണം....ഒരു ഭാവനടന്റെ ഒഴുക്കോടെ അത്രെയും നേരം കൊണ്ടുനടന്ന വീരരസം നൊടിയിടയിൽ
കരുണമാക്കി മാറ്റി ഞങ്ങൾ താണു കേണൂ.

“വിഷമിക്കണ്ട, റ്റിക്കറ്റ് ഞാൻ തരാം. 31 രൂപ റ്റിക്കെറ്റും 250 രൂപ ഫൈനും ചേർത്ത് ഒരാൾക്കു 281 രൂപ”

വെള്ളിടി വെട്ടി.. തലയിൽ പൊന്നീച്ച മുതൽ ഒട്ടകപ്പക്ഷി വരെ പറക്കുന്നവയും ഇനി പറക്കാൻ സാധ്യത ഉള്ളവയുമായ എല്ലാ ജീവികളും പറന്നു നടന്നു.

സാമദാനദീന രോദനങ്ങളൊന്നും ഫലിച്ചില്ല. റ്റിറ്റി പോക്കറ്റിന്റെ അസ്ഥിവാരം വരെ തോണ്ടി അവസാനചില്ലിക്കാശും കൈക്കലാക്കി ഒരു “സ്പെഷ്യൽ റ്റിക്കറ്റും” എഴുതി തന്നു.

അത്രയും നേരത്തെ പരിചയത്തിനിടയിൽ റ്റിറ്റികളുടെയും വിദ്യാർത്ഥികളുടെയും പ്രത്യയശാസ്ത്രപരമായ വിഭിന്നതകളെയും ആശയസമരങ്ങളെയും പറ്റി വാചാലമായി സംസാരിച്ചു ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞിരുന്നു. ചെറുപ്പത്തിൽ പഠിക്കുന്ന കാലത്ത് റ്റിക്കറ്റ് ചെക്കർമാരിൽ നിന്നും രക്ഷപെടാൻ ട്രെയിനിന്റെ ഡോർ അടച്ചു വെളിയിൽ ഫുട്ബോർഡിൽ തൂങ്ങി നിന്നിരുന്നിട്ടുണ്ടായിരുന്നെന്നും അത്രയും ആമ്പിയറും “ആത്മാർത്ഥതയും” ഇന്നത്തെ പിള്ളേർക്കില്ലെന്നും റ്റിറ്റി തുറന്നടിച്ചു.

ആ പരിചയത്തിന്റെ പുറത്തു ഇനി ബാക്കി ഉള്ള ദൂരം ചെയർ കാറിൽ തന്നെ ഇരിക്കാമോ എന്നു റ്റിറ്റി യോടു ചോദിച്ചു. പറ്റിയതു പറ്റി. പൈസയും പോയി. ഇനി. അങ്ങനെ എങ്കിലും ഒന്നു മുതലാക്കണമല്ലോ. എന്തായാലും കാശു കൊടുത്തു ചെയർ കാറിൽ ഒരു യാത്ര ഉണ്ടാവില്ല. അതിങ്ങനെ നടക്കട്ടെ..

അവിടിരുന്നോ...തിരുവനന്തപുരം വരെ ഇനി വേറെ ചെക്കർ വരില്ല.
അങ്ങേർ അടുത്ത ആളെ തപ്പി പോയി !

കൊടുത്ത കാശു മുതലായോ എന്നു നോക്കാമെന്നോർത്തു അടുത്തസീറ്റിൽ ഇരുന്നു ഗൗരവഭാവത്തിൽ പത്രം വായിച്ചു കൊണ്ടിരുന്ന മാന്യനായ ചേട്ടനോട് ചോദിച്ചു

അല്ല ചേട്ടാ...തിരുവല്ല മുതൽ തിരുവനന്തപുരം വരെ ചെയർ കാറിനെത്രയാ ചാർജ് ??

ചേട്ടൻ അല്പം മുഖമുയർത്തി ഇത്രയും പറഞ്ഞു കൊണ്ടു വീണ്ടും പത്രവായന തുടർന്നു.

ആ..എനിക്കറിയില്ല...ഞാനും ടിക്കറ്റെടുത്തിട്ടില്ല. സാധാരണ ചെയർ കാറിൽ റ്റിറ്റി കേറാറില്ല ! !!! 



*കോട്ടയംകാരിയായ സ്വന്തം കൂട്ടുകാരിയോട് നാഴികക്ക് നാല്പതു വട്ടം അടിക്കുന്ന ഡയലോഗ്





32 comments:

  1. വർഷങ്ങൾ പലതു കടന്നു പോയി , ഇന്നും കയറുന്ന വാഹനത്തിൽ ഒരു ടിക്കറ്റ് ചെക്കറുടെ മുഖം കണ്ടാൽ കൈകൾ വിറക്കും, കാലുകൾ തളരും...ഓടിയൊളിക്കാനൊരിടം തേടി കണ്ണുകൾ പരതും...

    പഴയ കുരുത്തം കെട്ട ചെക്കനല്ല, ടിക്കറ്റെടുത്തു യാത്ര ചെയ്യുന്ന നിയമഭയമുള്ള ഒരു സാധാരണക്കാരനാണ്‌ ഞാനെന്നു മനസ്സിനെ സ്വയമെത്രയൊക്കെ വിശ്വസിപ്പിച്ചാലും..

    ഇതൊരു രോഗമാണോ ഡോക്ടർ ??

    ReplyDelete
  2. ഇതൊരു രോഗമല്ല ഒരു അവസ്ഥയാണ്..ഹി ഹി..ടിക്കറ്റ് എടുക്കാതെ ആണല്ലേ അപ്പൊ യാത്ര..
    അതെ പോസ്റ്റ്‌ ചെയ്തെക്കുന്നത് ഒന്ന് കൂടെ ഒന്ന് നോക്കിക്കേ...ബ്ലോഗ്ഗെരിലോട്റ്റ് കോപ്പി പെയ്സ്റ്റ് ചെയ്തപ്പോള്‍ കണ്ട്രോള്‍ വി രണ്ടു തവണ പ്രസ്‌ ചെയ്തോ? ഏതായാലും കഥ രണ്ടു തവണ ഉണ്ട്..ഹി ഹി.. ഓണം ഓഫാര്‍ ആണോ..? ഡബിള്‍ ബോണാന്‍സ ... കഥ ഇഷ്ടായി ട്ടോ..

    ReplyDelete
  3. കഥ രണ്ടു തവണ വന്നുവല്ലോ?ഇനി കമന്റായും ചെയ്യാമായിരുന്നു.എന്തായാലും നന്നായി.

    ReplyDelete
  4. ബ്ലോഗെഴുതി വന്നപ്പോൾ കണ്ട്രോൾ പോയതാണ്‌ :). ഇതാണ്‌ ഞാനിത്രയും കാലം ബ്ലോഗെഴുതാതിരുന്നത്. എഴുതിത്തുടങ്ങിയപ്പോൾ കണ്ടില്ലേ ...പിടിച്ചാൽ കിട്ടുന്നില്ല :))

    അടുത്ത അപരിചിതേ, രാജേഷേ - തെറ്റു തിരുത്തിയിട്ടുണ്ട്, ഓൺ ദി സ്പോട്ടിൽ…ഒരായിരം നന്ദി !!!!

    ReplyDelete
  5. ഹായ് പഥികൻ....സീരിയസായ യാത്രാവിവരണങ്ങളിൽനിന്നും വ്യത്യസ്ഥമായി, നർമ്മം തുളുമ്പുന്ന മറ്റൊരു വിവരണം...വളരെ നന്നായിരിക്കുന്നു..ഇനി കൺട്രോൾ പിടിക്കണ്ട...പറയാനുള്ളതെല്ലാം ഇങ്ങനെ പോരട്ടെ...കോളേജ് പഠനകാലത്ത് ബസ്സിൽ ഇത്തരം വിക്രിയകൾ ഞങ്ങളും കാണിച്ചത് ഓർമ്മ വന്നുപോയി...ആശംസകൾ

    ReplyDelete
  6. പഥികൻ... ഇഷ്ടായി ഇഷ്ടായി... ഇതെനിക്കിഷ്ടായി... ഹ ഹ ഹ... ജർമ്മനിയിൽ നിന്നും നേരെ കേരളത്തിലേക്ക്... അപ്പോൾ സകല തരികിടയും പയറ്റിയിട്ടാണല്ലേ ഈ നിലയിലെത്തിയത്...?

    ReplyDelete
  7. ഇന്നലെ കോട്ടയ്തോന്നു പോരുമ്പോ KSRTCയില്‍ ഇങ്ങനൊരു വധം നടന്നെ ഉള്ളു... നല്ലവനായ കണ്ടക്ടര്‍ കനിഞ്ഞത് കൊണ്ട് എന്റെ കൂട്ടുകാരന്റെ 500 രക്ഷപെട്ടു...

    അടിപൊളി.... :)

    ReplyDelete
  8. നര്‍മ്മത്തില്‍ മുക്കിയടിച്ച ഓര്‍മ്മക്കുറിപ്പ്‌ ഇഷ്ടമായി....
    >>എന്റെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ റബ്ബറിന്റെ മണവും ഒട്ടുപാലിന്റെ സ്വഭാവവുമുള്ള നല്ലവരായ മനുഷ്യരുടെ നാട് << ഇതിലെ റബ്ബറിന്റെ മണവും ഒട്ടുപാലിന്റെ സ്വഭാവും ഒഴിച്ച് അവസാനം പറഞ്ഞ ആ നല്ലവരായ മനുഷ്യരുടെ നാട് ഒരു കോട്ടയംകാരന്‍ എന്ന നിലയില്‍ ഒരുപാട് ഇഷ്ടമായി :-)

    ReplyDelete
  9. രസകരമായ അനുഭവം തന്നെ

    ReplyDelete
  10. ഇഷ്ട്ടായി..!
    ഇത്തരം ‘തരികിട’കളില്ലാതെ എന്ത് കോളേജ് ലൈഫ്..!
    ബസ്സില്‍ 20പൈസ യുടെ(ST)ഒരു ടിക്കറ്റെടുത്ത് അതുകൊണ്ട് ഒരാഴ്ചയൊക്കെ തടികേടാകാതെ യത്രചെയ്ത’സാഹസം’ഓര്‍ത്തു പോയി..!

    തീവണ്ടി യാത്രക്കാരുടെ ശ്രദ്ധക്ക്: സാധാരണ ചെയർ കാറിൽ റ്റിറ്റി കേറാറില്ല ! !!!

    ReplyDelete
  11. ഞമ്മള്‍ ‍ നാട്ടിപ്പോയ സമയത്ത് ഇറക്കിയ പോസ്റ്റുകള്‍ ഒക്കെ വായിച്ചു ട്ടാ.. ചെക്ക് റിപ്പബ്ലിക്കും, പ്രാഗ് പ്രവിശ്യയും,ചുറ്റി കോട്ടയ ത്തെതിയാ നില്പ് അല്ലേ.. :)

    ReplyDelete
  12. ഈ യാത്ര വിവരണം ഇഷ്ടായി..മുന്‍പ് ഞാന്‍ വായിച്ച പോസ്റ്റ്‌ ജപ്പാനിലേക്കുള്ള യാത്ര വിവരണം ആണ് .അവിടെ നിന്നും നേരെ കോട്ടയത്തേക്ക്...ഈ ടിക്കറ്റ്‌ ഇല്ലാത്ത യാത്ര കൊള്ളാം ..നര്‍മം നന്നായി വഴങ്ങുന്നുണ്ട്..ഇടയ്ക്ക് ഇങ്ങനെയും ഓരോന്ന് പോന്നോട്ടെ..

    ReplyDelete
  13. എന്റെ ആദ്യ വരവ് തന്നെ നന്നായി..അടിപൊളി പോസ്റ്റ്‌ ഒരെണ്ണം വായിക്കാന്‍ പറ്റി..നല്ല രസകരമായ എഴുത്ത്..ആശംസകള്‍..

    ReplyDelete
  14. ആ ക്ലൈമാക്സ്‌ തകര്‍ത്തു എന്റിഷ്ട്ടാ... ഹ ഹ

    ReplyDelete
  15. അമ്മാവന്റെ വാക്കുകൾ അൽപം പോലും വില വയ്ക്കാതെ പുള്ളിക്കാരനെ രണ്ടു കയ്യിലും തൂക്കി എടുത് വയറ്റിൽ ഒരു താങ്ങും കൊടുത്തു തലക്കു മീതേ കൂടെ പുറകിലോട്ടു പൊക്കി എറിഞ്ഞു. എന്തിനാ എറിയാന്‍ പോയത് അതുകൊണ്ടല്ലേ അമ്മാവന്‍ പണി തന്നത് .........റബ്ബറിന്റെ മണവും ഒട്ടുപാലിന്റെ സ്വഭാവവുമുള്ള നല്ലവരായ മനുഷ്യരുടെ നാട് ....ആ
    സ്വഭാവം ആയതുകൊണ്ടാണോ ടിക്കറ്റ്‌ എടുക്കാതെ കയറിയത്

    ReplyDelete
  16. വരവിനും വായനക്കും നന്ദി ഷിബൂ...മടിക്കുന്നില്ല എഴുതാൻ തന്നെ ആണ്‌ തീരുമാനം.

    ഏതു നിലയിൽ വിനുവേട്ടാ...നിലയില്ലാത്ത വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നതല്ലാതെ ഒരു നിലയിലും എത്തിയിട്ടില്ല.സ്ഥിരവായനക്കു നന്ദി കേട്ടോ..

    അരുൺലാൽ...ആദ്യമായണല്ലേ ഇവിടെ.. നന്ദി...

    ഹാഷിക്ക്‌ വരവിനു നന്ദി....നല്ല മനുഷ്യർ എല്ലായിടത്തുമുണ്ട്‌

    നന്ദി..

    പ്രഭൻ ..നന്ദി..പിന്നെ എന്റെ ഇൻഫൊർമേഷൻ ഇപ്പൊ അപ്ഡേറ്റഡ്‌ അല്ല കേട്ടോ ? ചെയർ കാറിൽ വച്ചു റ്റിറ്റി പൊക്കിയാൽ ഞാൻ ഉത്തരവാദി അല്ല.

    ജാസ്മിക്കുട്ടി നാട്ടിൽ പോയതു കാരണം ഒരു സ്ഥിരം വായനക്കാരിയെ നഷ്ടപ്പെട്ടല്ലോ എന്ന വിഷമത്തിലായിരുന്നു ഞാൻ..തിരിച്ചു വരവിൽ വളരെ വളരെ സന്തോഷം.

    ദുബായിക്കാരാ..നർമ്മം വഴങ്ങും എന്നു എനിക്കു തോന്നിയിട്ടില്ല, എന്നാലും ശ്രമിക്കം. വരവിനു നന്ദി.

    ഷാനവാസിക്കാ....ആശംസകൾക്കു നന്ദി...

    അർജുൻ...വായനക്കും അഭിപ്രായത്തിനും നന്ദി.....

    കുങ്കുമം...ആ സ്വഭാവം ആയതു കൊണ്ടല്ല...ടിക്കറ്റെടുത്ത് കേരളം ചുറ്റാനുള്ള പോക്കറ്റ് മണി ഇല്ലാത്തതു കൊണ്ടാണ്‌ കള്ളവണ്ടി കയറിയത്.

    ReplyDelete
  17. "സാധാരണ ചെയര്‍ കാറില്‍ റ്റി റ്റി കേറാറില്ല "

    ഇതും കേട്ടോണ്ട്‌ സാഹസം ഒന്നും കാണിച്ചേക്കല്ലെ
    ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു കേട്ടിട്ടില്ലെ?

    ഇടിവെട്ടാന്‍ യോഗം ഉള്ളവനെ പാമ്പും കൂടി കടിക്കും എന്നാ
    അല്ലാത്തവനെ ഇടിയും വെട്ടില്ല പാമ്പും കടിക്കില്ല.

    മധ്യപ്രദേശിലെ ദമു എന്ന സ്ഥലത്തെ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ടികറ്റ്‌ ചോദിച്ചപ്പോള്‍ ഇവന്‍ എവിടന്നു വരുന്നെടാ എന്ന മട്ടില്‍ നോക്കിയിട്ട്‌ അതൊന്നും വേണ്ട എന്ന് ഇങ്ങോട്ടു ഉപദേശിച്ച സ്ഥലം.

    അവിടെ വച്ച്‌ ഒരു പാസഞ്ജര്‍ വണ്ടിയില്‍ അന്നു ടികറ്റ്‌ എടുത്തു കേറിയത്‌ ഞാനും കുടുംബവും മാത്രം, ബാക്കി എല്ലാം അവിടത്തെ നാട്ടുകാര്‍, നാട്ടുകാര്‍ക്ക്‌ ടികറ്റ്‌ വേണ്ടല്ലൊ.
    ജനറലിലെ തെരക്കു കൊണ്ട്‌ സ്ലീപ്പറില്‍ കയറി.

    അങ്ങനെ ആദ്യമായി അവിടെ പിഴ അടച്ച മഹാന്‍ ഞാന്‍ തന്നെ ചുറ്റും ഒരാളുടെ കയ്യിലും റ്റികറ്റും ഇല്ല ഒരു കുന്തവും ഇല്ല

    അതു കൊണ്ട്‌ കാറ്റ്‌ ഇപ്പൊ ആ വഴിക്കാ സൂക്ഷിച്ചൊ

    ReplyDelete
  18. ഒരു കാര്യം പഠിച്ചു. ചെയര്‍ കാറില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് വേണ്ടാ. രസകരമായി എഴുതിയിട്ടുണ്ട്.

    ReplyDelete
  19. നല്ല രസകരമായ എഴുത്ത്.
    ആശംസകള്‍.

    ReplyDelete
  20. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നത് ശിക്ഷാര്‍ഹമല്ലേ :) അപ്പോള്‍ ഇവിടെ കമന്റിട്ടാലും ശിക്ഷ കിട്ടുമ്പ്പ്?

    അവസാനത്തെ ഡയലോഗ് മറ്റേ കക്ഷിയുടെ അത് സൂപ്പര്‍

    ReplyDelete
  21. പഥികന്‍

    അനുഭവം സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍

    ReplyDelete
  22. രസകരമായ അനുഭവ യാത്ര.....അക്ഷരത്തെറ്റുകൾ കുറേയേറെ...അത് വായനക്ക് ശല്ല്യക്കാരനാകുന്നൂ..നോക്കുമല്ലോ...എല്ലാ നന്മകളും....

    ReplyDelete
  23. കൊള്ളാം നന്നായി എഴുതി. എന്നാലും ട്രെയിനിന്റെ വാതില്‍ക്കലുള്ള നില്‍പ്പും ഇരുപ്പും ട്രെയിന്‍ മൂവ് ചെയ്യുന്നത് വരെ മാനം നോക്കി നിന്നിട്ട് ഓടിവന്ന് കയറുലുമൊക്കെയുണ്ടല്ലോ..ദൈവത്താണേ കാലുമടക്കി തൊഴിക്കാന്‍ തോന്നീട്ടുണ്ട് പലപ്പോഴും.

    ആശംസകളോടേ...

    ReplyDelete
  24. കൊള്ളാം, വളരെ രസകരമായ എഴുത്ത്...
    ആശംസകൾ

    ReplyDelete
  25. ഹ്ഹ്ഹ്ഹ്...ന്റെ നാട്ടാരാ‍....ഞാൻ ചിരിച്ച് ചിരിച്ചാ വായിച്ചെ...തിരുവന്തോരം കായംകുളം കുറച്ച് കാലം പോയ ഓർമ്മ മനസിലേക്കോടി വന്നു....

    ReplyDelete
  26. "ഞങ്ങളുടെ ഉദ്ദേശം എന്താണെന്നു ഞങ്ങൾക്കു തന്നെ അറിയില്ലായിരുന്നെങ്കിലും റ്റിറ്റിയുടെ ഉദ്ദേശം പകൽ പോലെ വ്യക്തമായിരുന്നു."ഇതെനിക്കൊത്തിരി ഇഷ്ടായി :)
    എന്നാലും ചെയര്‍ കാറിനു പോലും അത്രേം ചാര്‍ജു കാണില്ലല്ലോ ! പണി കിട്ടുമ്പോ ഇങ്ങനെ കിട്ടണം :))

    ReplyDelete
  27. പഥികാ, പഥികന്‍ കോട്ടയത്തും വന്നിട്ടുണ്ട് അല്ലേ. നല്ല രസായി എഴുത്ത്. (സംഗതി 100% സത്യമാണോ..ആ ചെയര്‍ കാറിലെ ചേട്ടന്‍ സാങ്കല്പികമല്ലേ)

    ReplyDelete
  28. ഇന്‍ഡ്യാഹെറിറ്റേജ്‌, കേരളദാസനുണ്ണി, അഷ്റഫ്, മനോരാജ്, കാഴ്ചകളിലൂടെ, ചന്തുച്ചേട്ടാ, മുല്ല, ഗോപകുമാർ,സീത, ലിപീ, അജിത്, ഷാബൂ.....വന്ന എല്ലാവർക്കും വളരെ വളരെ നന്ദി...

    അജിത്ചേട്ടാ...സംഭവം സത്യം..ചെയര്‍ കാറിലെ ചേട്ടന്‍ ഉൾപടെ....നേരിയ മിനുക്കു പണികൾ മാത്രം :)

    ReplyDelete
  29. തട്ടിപ്പിൽ പീയെഛ് ഡീയെടുത്തിട്ടുണ്ടല്ലേ?ട്രെയിനിലും എഴുത്തിലും?
    ബെസ്റ്റ് കണ്ണാ ബെസ്റ്റ്. 101 ആശംസകൾ
    സ്നേഹ പൂർവ്വം വിധു

    ReplyDelete
  30. ഇതിപ്പഴാ കണ്ടത്. റെയിൽ വേയിലെ സകല ടിടി മാരും കൂടി പഥികനെ എടുത്ത് പെരുമാറും കേട്ടൊ.
    ഉം.....അത് നടപ്പില്ല.
    പഥികനങ്ങ് ദൂരെ യൂറോപ്പിലോ ജപ്പാനിലോ അവിടെങ്ങാണ്ട് അല്ലേ?

    എഴുത്ത് കേമം. അഭിനന്ദനങ്ങൾ.

    ReplyDelete

മുന്നോട്ടു നടക്കാൻ എനിക്കുള്ള പാഥേയം ഇവിടെ...