അൽഗാർവെയിൽ നിന്ന് ലിസ്ബണിലേക്കു തിരിച്ചപ്പോൾ സമയം ഒൻപതു കഴിഞ്ഞു. വഴിയിൽ തിരക്ക് ലവലേശമില്ല. ഉന്നത നിലവാരമുള്ളവയാണ് റോഡുകൾ. 130 കിമി വേഗതാനിയന്ത്രണമുണ്ട്. ഇരുവശത്തും വരണ്ടുണങ്ങിയ പ്രകൃതി. വെള്ളമുള്ള അപൂർവ്വം സ്ഥലങ്ങളിൽ പച്ചപ്പും കൃഷിയും കാണാം.
ലിസ്ബണിലേക്ക് |
റോഡ് ടോൾ കണക്കാക്കാനായി ഒരു ട്രാൻസ്പോണ്ടർ കാറിൽ പിടിപ്പിച്ചു വച്ചിട്ടുണ്ട്. ഒരോ പ്രധാനറോഡിലേക്ക് കയറുമ്പോഴും ഈ ട്രാൻസ്പോണ്ടർ കീകീ അടിക്കുന്നുണ്ടായിരുന്നു. ഇതനുസരിച്ചാണത്രേ ടോൾ കണക്കാക്കുന്നത് (യാത്ര കഴിഞ്ഞെത്തിയപ്പോൽ 45€ റോഡ് ടോൾ ചാർജ് ചെയ്തെന്ന സന്ദേശം മൊബൈലിലെത്തി. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്).
![]() |
| ഇലക്ട്രോണിക് ടോൾ റോഡ് സൈൻ |
വൻ നഗരത്തിന്റെ ലക്ഷണം കണ്ടു തുടങ്ങും ലിസ്ബണടുക്കുമ്പോൾ. കൂറ്റൻ പാലങ്ങളും ഫ്ലൈ ഓവറുകളും പെട്ടെന്ന് പെരുകി വന്ന വാഹനത്തിരക്കുമെല്ലാം ചേർന്ന് പോർച്ചുഗലിൽ അതുവരെ അനുഭവപ്പെടാത്ത നാഗരികസംസ്കാരത്തിന്റെ ലക്ഷണങ്ങൾ. റിയോ ഡി ജനൈറോ യിലെ ക്രിസ്തുദേവന്റെ ഒരു അനുകരണവും (ഇവിടെ) വഴിയിൽ കണ്ടു. പോർച്ചുഗലിന്റെ ജീവനാഡിയായ ടാഗസ് നദി (റിയോ ടെയോ എന്നു പോർച്ചുഗീസിൽ ) കടന്ന് നഗരത്തിലേക്ക് കടന്നു. യൂറോപ്പിലെ ഏറ്റവും വലിയ കടല്പാലമായ വാസ്കോഡഗാമ ബ്രിഡ്ജ് അല്പം അകലെയായി കാണാം.
![]() |
രക്ഷകനായ യേശു (1959 ഇൽ തീർത്ത സ്തൂപം)
|
ആദ്യലക്ഷ്യം ബെലേം ഗോപുരമാണ്. ടാഗസ് നദി അറ്റ്ലാന്റികിലേക്ക് പ്രവേശിക്കുന്ന അഴിമുഖത്താണ് ബെലേം ഗോപുരം. ശത്രുക്കൾ ടാഗസ് നദി വഴി കടന്നെത്തി രാജ്യം ആക്രമിക്കുന്നത് പ്രതിരോധിക്കാനാണ് 15ആം നൂറ്റാണ്ടിൽ ഈ കോട്ട പണിഞ്ഞത്.
ബെലേം ഗോപുരം
|
ബെലേം ഗോപുരത്തിന്റെ ഒരു ഭാഗത്ത് കടലിനഭിമുഖമായി ഒരു കാണ്ടാമൃഗത്തിന്റെ മുഖം കൊത്തി വച്ചിട്ടുണ്ട്. 1512ഇൽ ഇന്ത്യയിലെ പോർച്ചുഗീസ് കച്ചവടക്കാർ പോർച്ചുഗീസ് രാജാവിനു സമ്മാനിച്ചതാണ് ഗാണ്ഡ എന്നു പേരുള്ള ഈ കാണ്ടാമൃഗത്തെ. രണ്ടരമാസത്തെ കടൽ യാത്രയ്ക്കു ശേഷം ഈ ഒറ്റക്കൊമ്പൻ ബെലേമിലാണത്രേ കപ്പലിറങ്ങിയത്. ജീവിതത്തിലാദ്യമായി കാണുന്ന വിചിത്രമൃഗത്തെ അൽഭുതാദരങ്ങളോടെയാണ് പോർച്ചുഗീസുകാർ വരവേറ്റത്. കണ്ണുകുളിർക്കെ കണ്ട ശേഷം പോർച്ചുഗീസ് രാജാവ് പോപ്പിനു കാഴ്ചവയ്ക്കാനായി ഗാൻഡയെ റോമിലേക്കയച്ചെന്നും യാത്രാമദ്ധ്യേ കടത്ക്ഷോഭത്തിൽ കപ്പൽ മുങ്ങിയെന്നുമാണ് കഥ. കപ്പലിന്റെ ഡെക്കിൽ ചങ്ങലകൊണ്ട് കെട്ടിയിട്ടിരുന്ന ഒറ്റക്കൊമ്പൻ രക്ഷപ്പെടാനാകാതെ കപ്പലിനൊപ്പം മുങ്ങിത്താണു.
ഏതായാലും ഗാണ്ഡയോടുള്ള ആദരസൂചകമായി അന്ന് പണിതു കൊണ്ടിരുന്ന ബെലേം ഗോപുരത്തിൽ ഒറ്റക്കൊമ്പന്റെ ഒരു ശില്പം വയ്ക്കാൻ തീരുമാനമായി. ശില്പമുണ്ടാക്കാനായി ഗാൻഡയുടെ പടം വരച്ച് ജർമ്മൻ ശില്പിയായ അൽബ്രെഹ്റ്റ് ഡുറെറിനയച്ചു കൊടുത്തത്രേ.അങ്ങനെ ഒരു തവണപോലും കാണ്ടാമൃഗത്തെ കണ്ടിട്ടില്ലാത്ത അൽബ്രെഹ്റ്റ് ഡുറെർ നിർമ്മിച്ച ശില്പമാണ് ഇന്ന് ബെലെം ഗോപുരത്തിലുള്ളത്.
![]() |
ഗാണ്ഡ ചിത്രകാരന്റെ ഭാവനയിൽ.
|
കടലിനഭിമുഖമായി നിൽക്കുന്ന ഗാൻഡയെക്കാണാൻ ഗോപുരത്തിൽ നിന്നും പറ്റില്ല. ഗാണ്ഡ നിൽക്കുന്ന സ്ഥാനത്ത് ഒരു ചിത്രവും അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.
![]() |
|
ഗാണ്ഡ കടലിൽ നിന്നുള്ള വീക്ഷണം (ചിത്രം വിക്കിയിൽ നിന്ന് ചൂണ്ടിയത്)
|
ബെലേം ഗോപുരത്തിൽ നിന്നിറങ്ങി ടാഗസ് നദീതീരത്തു കൂടി നടന്നാൽ ഡിസ്കവറി ടവറിലെത്തും. കടലുകൾ കടന്ന് പോർച്ചുഗലിനു ലോകഭൂപടത്തിൽ ഗണ്യമായ ഒരിടം നേടിക്കൊടുത്ത നാവികരുടെ സ്മരണയ്ക്കായി 1958 ലാണ് ഡിസ്കവറി ടവർ പണികഴിപ്പിച്ചത്.
ഡിസ്കവറി ടവർ - ബെലേം ഗോപുരത്തിൽ നിന്നുള്ള കാഴ്ച
|
വലയെറിഞ്ഞ്
|
സെന്റ് ജെറോണിമസ് മൊണാസ്റ്റ്രി
|
|
വാസ്കോ ഡ ഗാമ ഇവിടെയുറങ്ങുന്നു
|
![]() |
വാസ്കോ ഡ ഗാമ – പുതിയ തലമുറയ്ക്ക്
|
പോർച്ചുഗലിന്റെ ചരിത്രവും വാസ്തുവിദ്യകളും ലോകമെമ്പാടുമുള്ള പോർച്ചുഗീസ് കോളനികളിൽ നിന്ന് ലിസ്ബണിലെത്തിയ പ്രദർശനവസ്തുക്കളുമാണ് സെന്റ് ജെറോണിമസ് മൊണാസ്റ്റ്രിയിൽ. മോണാസ്റ്റ്രിയുടെ പ്രൌഢഗംഭീരമായ ബാഹ്യവീക്ഷണമല്ലാതെ അകത്തെ പ്രദർശനവസ്തുക്കളിൽ വലിയ കൌതുകമൊന്നും തോന്നിയില്ല.
സെന്റ് ജെറോണിമസ് മൊണാസ്റ്റ്രി ഉൾവശം
|
നഗരഹൃദയത്തിലെ അൽഫാമാ പ്രവിശ്യയിലാണ് താമസം ശരിയാക്കിയിരുന്നത്. ഹോട്ടലിനടുത്ത് ഒരു പാർക്കിംഗ് സ്ഥലം കണ്ടുപിടിക്കാൻ നന്നേ പണിപ്പെട്ടു. റൂമിലെത്തി കുളിച്ച് വീണ്ടും പുറത്തേക്കിറങ്ങിയപ്പോൾ സമയം 10 മണി. നിശാചാരികൾക്ക് നഗരം ഉണർന്നു വരുന്നതേ ഉള്ളൂ. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടന്നുവന്ന മത്സ്യഭക്ഷണം ഒന്നു മാറ്റിപ്പിടിപ്പിക്കാം എന്നോർത്തു. പോർച്ചുഗീസ് സ്പ്ഷ്യൽ പിരിപിരി ചിക്കന് ഓർഡർ കൊടുത്തു.






